Wednesday, April 1, 2009

വിദേശത്ത്‌ ജനിച്ചാല്‍ എന്താടാ കുഴപ്പം?

പ്രതിപക്ഷ നേതാവ് തൊമ്മിക്കുഞ്ഞ് ആകെ പരിഭവത്തിലായിരുന്നു.
രാജ് ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് സഖാവ് മിന്നലിനെതിരെ എങ്ങനെയെങ്കിലുംഎന്തെങ്കിലും നടപടി എടുത്ത്‌ തന്‍റെ മാനം രക്ഷിക്കണം എന്ന നൂറാമത്തെ നിവേദനം നല്‍കി മടങ്ങും വഴിയാണ്, കവഡിയാര്‍ കഫേ ഡേയ്ക്ക് മുന്നില്‍ പെട്ടിയോട്ടോയില്‍ വില്‍ക്കുന്ന തണ്ണിമത്തന്‍ സഹായ വിലക്ക് കിട്ടുമോ എന്നന്വേഷിച്ച് കറങ്ങി നിന്നിരുന്ന എ കെ തൊമ്മി സാറിന്റെ കണ്ണില്‍പ്പെട്ടത്. കാറ് നിറുത്തിച്ച്, സംഭവത്തെ കൈയ്യോടെ പിടികൂടി.എ കെയെയും കയറ്റി കാറ് വീണ്ടും നീങ്ങിത്തുടങ്ങിയപ്പോള്‍ തൊമ്മി സാര്‍ പരാതികളുടെ ഭാണ്ഡം അഴിച്ചു.

തൊമ്മി :"എന്നാലും തന്നെക്കുറിച്ച് ഞാന്‍ ഇങ്ങനെയൊന്നുമല്ലടോ കരുതിയിരുന്നത് "

എ കെ :" അത് സാറേ...കഫേ ഡേയിലേക്ക് കയറി പോയ പെങ്കൊച്ചിനെ എനിക്ക് നേരത്തെ പരിചയമുള്ളത് പോലെ തോന്നി. അല്ലാതെ സാറ് കരുതുമ്പോലെ അവളുടെ മറ്റെവിടെയുമല്ല ഞാന്‍ നോക്കിയത് "

തൊമ്മി:"ഏതു പെങ്കൊച്ച്? എടോ, ഞാന്‍ പറഞ്ഞത് ഇന്നലെ താന്‍ പത്രത്തില്‍ എന്നെക്കുറിച്ച് 'ഇത്രക്കും നിഷ്ക്രിയനായ ഒരു പ്രതിപക്ഷ നേതാവ് കേരളത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല' എന്നുമ്പറഞ്ഞ് ഒരു മുഖപ്രസംഗം എഴുതിയില്ലായോ ,അതിനെക്കുറിച്ചാ..."

എ കെ :"ഓ ...അതായിരുന്നോ...ഞാന്‍ വിചാരിച്ചു...അല്ല എഴുതിയത് സത്യമല്ലേ സാറേ ?"

തൊമ്മി :"മാങ്ങാത്തൊലി. എടോ,പ്രതിപക്ഷ നേതാവിനെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കേരളാ മുഖ്യമന്ത്രി അനുവദിക്കണ്ടേ?"

എ കെ :"താങ്കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അങ്ങേരുടെ അനുവാദം എന്തിനാ ?"

തൊമ്മി :"ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അങ്ങേര്‍ എനിക്ക് മുന്നേ കയറി ചെയ്‌താല്‍ പിന്നെ ഞാന്‍ എന്നാ ചെയ്യുമെന്ന് പറ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ എന്നായേലും ഒരു കച്ചിത്തുരുമ്പ് കിട്ടിയാല്‍ , ഞാന്‍ പത്രക്കാരെ വിളിക്കണം എന്ന് ആലോചിക്കുന്നതിനു മുന്‍പേ അങ്ങേര്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് പ്രസ്താവന ഇറക്കും. അതിനു ഔദ്യോഗിക പക്ഷത്തിന്റെ മറുപടിയും ,അങ്ങേര്‍ക്കിട്ട് പോളിറ്റ് ബ്യൂറോ വക ചവിട്ടും ഒക്കെ കഴിയുമ്പോഴേക്കും ഞാന്‍ പത്ര സമ്മേളനം വിളിച്ചാല്‍ പത്രക്കാര്‍ തെണ്ടികള്‍ 'പുതിയ കാര്യം വല്ലതും ഉണ്ടേല്‍ വരാം സാറേ എന്നല്യോ പറയുന്നത്' "

എ കെ :"അത് വാസ്തവം"

തൊമ്മി :"എന്നെക്കുറിച്ച് താന്‍ എഴുതിയത് പോട്ടെ.ഈ ഇലക്ഷനില്‍ ഞങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക വെറും സ്ഥാനത്തിന് ആര്‍ത്തി പിടിച്ച് നടക്കുന്ന കുറെ അവന്‍മാരുടെ പട്ടികയാണെന്ന് താന്‍ പത്രത്തില്‍ എഴുതിയില്ലേ?"

എ കെ :"സത്യമല്ലേ? നിങ്ങളുടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയുടെ കാര്യം തന്നെയെടുക്ക്. ലണ്ടനില്‍ ജനിച്ച്, അമേരിക്കയില്‍ വളര്‍ന്ന്, ഇസ്രായേല്‍ പത്രത്തില്‍ ലേഖനമെഴുതി ,കാനഡയില്‍ വീടുള്ള ഒരാളെ എന്തടിസ്ഥാനത്തിലാ കേരളത്തിന്‍റെ തലസ്ഥാനത്തെ എം പിയാക്കാന്‍ നിങ്ങള്‍ മുതിരുന്നത്?അങ്ങേര്‍ക്ക് തിരുവനന്തപുരം എന്ന് മലയാളത്തില്‍ എഴുതിക്കാണിച്ചാല്‍ അത് വായിക്കാന്‍ സാധിക്കുമോ എന്ന് വരെ എനിക്ക് സംശയമുണ്ട്‌ "

തൊമ്മി:"എടോ,ജയിച്ചാല്‍ അങ്ങേര്‍ വിദേശ കാര്യ മന്ത്രിയാണ്‌.കേരളത്തിന് ചുളിവില്‍ ഒരു കേന്ദ്ര മന്ത്രിയായില്ലേ ?"

എ കെ :"ഇപ്പോഴും ഉണ്ടെല്ലോ ഒരെണ്ണം. ഒരു പരമ പുണ്യവാളന്‍ പ്രതിരോധം. കേരളത്തിന് എന്ത് പ്രയോജനം?അങ്ങേര്‍ക്ക് ഈ നാട്ടില്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം പോലുമില്ല."

തൊമ്മി :"ഒരു പ്രയോജനവും ഇല്ല എന്ന് താന്‍ ചുമ്മാ അങ്ങ് കയറി പറയാതെ. ബ്രഹ്മോസ് പദ്ധതി ഇവിടെ വന്നത് അങ്ങേര്‍ കാരണമല്ലേ?"

എ കെ :"അതുപോലുള്ള പല പദ്ധതികള്‍ക്കും പാലം വലിക്കുന്ന തരത്തിലെ ആയുധക്കരാര്‍ ഇസ്രായേലുമായി ഒപ്പിട്ടതും അടുത്തിടെയല്ലേ? തൊള്ളായിരം കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ മാത്രം ഇന്ത്യയില്‍ വാരി വിതറിയിട്ടുണ്ടെന്നാ ആ ആയുധ കമ്പനിക്കാര്‍ തന്നെ പറയുന്നത്"

തൊമ്മി :"ആ വിഷയം വിട്...നമ്മള്‍ സംസാരിച്ച് കൊണ്ടിരുന്നത് വിദേശത്തു ജനിച്ചു വളര്‍ന്ന ഒരാള്‍ ഇവിടെ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യനാണോ അല്ലയോ എന്നല്ലേ? "

എ കെ :"നിങ്ങളുടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ഒരു തരത്തിലും അതിനു യോഗ്യനല്ല എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം"

തൊമ്മി:"ഇത്ര സങ്കുചിതമായി ചിന്തിക്കരുത്. ലോകം മാറുവല്ലയോ? താന്‍ കാലിഫോര്‍ണിയയില്‍ പോയിട്ടുണ്ടോ?പോട്ടെ ചുരുങ്ങിയ പക്ഷം ആ സ്ഥലത്തെക്കുറിച്ച് എന്നതെങ്കിലും വായിച്ചിട്ടുണ്ടോ?"

എ കെ :"കാലിഫോര്‍ണിയക്ക് എന്ത് പറ്റിയിപ്പോള്‍?"

തൊമ്മി :"എടോ അവിടുത്തെ ഗവര്‍ണര്‍ ആര്‍നോള്‍ഡ് ഷ്വാഷ്നാഗര്‍ ഓസ്ട്രിയയില്‍ ജനിച്ച വ്യക്തിയാണ്. ലോകത്തെ ഏറ്റവും വികസിത രാജ്യങ്ങളില്‍ ഒന്നായ അമേരിക്കയില്‍ ജനങ്ങള്‍ക്ക്‌ പുറം രാജ്യത്ത് ജനിച്ച ഒരുത്തനെ ഇത്രയും വല്യ ഒരു പദവിയില്‍ എത്തിക്കാമെങ്കില്‍ തിരുവനന്തപുരത്തുകാര്‍ക്ക് എന്നാ പ്രശ്നം?"

എ കെ :" ബെസ്റ്റ്. സാറേ ആര്‍നോള്‍ഡ് അങ്ങേരുടെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ചിലവഴിച്ചത് കാലിഫോര്‍ണിയയില്‍ തന്നെയാ. അല്ലാതെ ഒരു സുപ്രഭാതത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ട് 'ഞാന്‍ കാലിഫോര്‍ണിയില്‍ കമ്പ്ലീറ്റ് പ്രശ്നങ്ങളും പരിഹരിക്കാം.എന്നെ ഗവര്‍ണര്‍ ആക്കു ' എന്ന് ഓസ്ട്രിയന്‍ ഭാഷ കലര്‍ന്ന ഇംഗ്ലീഷില്‍ അവിടുത്തെ ജനങ്ങളോട് പറഞ്ഞിട്ടല്ല ഇലക്ഷന് നിന്നത്. മാത്രമല്ല ഓസ്ട്രിയന്‍ വംശജനായ അങ്ങേര്‍ക്ക് അമേരിക്കയുടെ പ്രസിഡന്‍റ്റ് പദവി ഒരിക്കലും സ്വപ്നം കാണാനും കഴിയില്ല.അതിന് അമേരിക്കയില്‍ തന്നെ ജനിച്ച ആള് വേണം എന്ന നിയമവും സാര്‍ ഈ പറഞ്ഞ വികസിത രാജ്യത്തുണ്ട്. അറിയാമോ?"

തൊമ്മി :" അങ്ങനെയുണ്ടോ?"

എ കെ :"അല്ല,ഇന്ത്യക്ക് ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ നല്‍കാന്‍ കൊണ്ട് പിടിച്ച് ശ്രമിച്ച നിങ്ങളൊന്നും അത് അറിയാന്‍ വകുപ്പില്ല.ഇപ്പൊ ഒരുത്തനെ ചുമന്നോണ്ട് നടക്കുന്നുണ്ടല്ലോ, ഭാവി പ്രധാനമന്ത്രി , യുവരാജാവ് എന്നൊക്കെ പറഞ്ഞ്...പുള്ളിയെ പബ്ലിക്കായിട്ട് ഗാന്ധി നാമം ചേര്‍ത്ത് വിളിക്കുമ്പോഴും ഔദ്യോഗിക നാമം എന്തോ റൌള്‍ മൈനോ ആണെന്നാ കേട്ടത്. അല്ല സാറേ ഒരു സംശയം. പുള്ളി ഇലക്ഷന് നാമനിര്‍ദ്ദേശ പത്രിക കൊടുക്കുമ്പോള്‍ ഏത് പേരില്‍ കൊടുക്കും ?"

തൊമ്മി:"നാട്ടുകാര്‍ അറിയുന്ന പേരില്‍ തന്നെ, എന്നാ സംശയം?"

എ കെ :" ഔദ്യോഗിക രേഖകളില്‍ ജോസഫ് പിന്റോ എന്നാണ് എന്‍റെ പേരെങ്കില്‍, സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ഏതെങ്കിലും അപേക്ഷയില്‍ ഞാന്‍ എന്‍റെ പേര് എ കെ എന്ന് കാണിച്ചാല്‍, എന്‍റെ പേരില്‍ ആള്‍ മാറാട്ടത്തിന് കേസെടുക്കാന്‍ നിയമത്തില്‍ വകുപ്പില്ലേ എന്നൊരു സംശയം?"

ആ ചോദ്യത്തോടെ എ കെ നട്ടുച്ച വെയിലത്ത്, പെരുവഴിയില്‍ ഇറക്കി വിടപ്പെട്ടു.