Friday, August 22, 2008

നിയമപൂര്‍വമായ യാചനക്കെതിരെ...

ആക്ടിവിസത്തിന്റെ വ്യക്തവായിട്ടാണ് ഞാന്‍ ഈ ബോളഗ് തുടങ്ങിയത് എന്നൊരാരോപണം ആദ്യ പോസ്റ്റില്‍ തന്നെ കേട്ടു .(വ്യാപകമായ പ്രചാരണം ഒന്നുമില്ല....തെന്നി തെറിച്ചു വഴിതെറ്റി ഇവിടെ എത്തിയ ഒന്നോ രണ്ടോ പേര്‍ പറഞ്ഞു ...അത്ര മാത്രം) . സംഘം ചേര്‍ന്ന് എന്തെങ്കിലും ഒരു കാര്യത്തിനെതിരെ കുത്തിയിരിപ്പ് സത്യാഗ്രഹം മുതല്‍ , കോലം കത്തിക്കല്‍, ഹര്‍ത്താല്‍ എന്നിവ വരെയുള്ള പ്രതിഷേധം ആണ് അക്ടിവിസമെങ്കില്‍ അതിലെനിക്ക് തെല്ലും താത്പര്യമില്ലാ. അതല്ലാ സാധാരണ പൌരനായി നടക്കുവാന്‍ ( ഡീസെന്‍റ്റ് ആണെന്ന് നാട്ടുകാരെ ബോധിപ്പിച്ചുള്ള ആ നടപ്പില്ലേ ... അതല്ലാ ) ശ്രമിക്കുന്നതിനിടെ എന്നെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്കെതിരെ ചുരുങ്ങിയ പക്ഷം എനിക്ക് മനഃസംതൃപ്തി തരുന്ന രീതിയില്‍ പ്രതികരിക്കുന്നതാണ്‌ അക്ടിവിസമെങ്കില്‍ ഞാന്‍ അക്ടിവിസ്റ്റാണ് . ഒരുധാഹരണം പറയുകയാണെങ്കില്‍....

തിരുവനന്തപുരം നഗരത്തില്‍ ( ഇവിടെയാണ്‌ സ്ഥിര താവളം) കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങളായി 'ട്രിവാന്‍ഡ്രംസ് ഫൈനെസ്റ്റ് ബോയ്സ് ഇന്‍ കാക്കി' - പോലീസുകാര്‍ നടത്തുന്ന ഊര്‍ജസ്വലമായ ഒരേ ഒരു പ്രവര്‍ത്തനം ഇരുചക്ര വാഹന ഉടമകളുടെ കയ്യില്‍ നിന്നും ദിവസവും നൂറു രൂപ വീതം വസ്സൂലാക്കുക എന്നതാണ്. ഹെല്‍മെറ്റ്‌ വേട്ട എന്നാണ് ഈ യാചനയുടെ ( യാചന ആകുന്നതിന്റെ കാര്യം പിന്നാലെ പറയാം) ഓമനപ്പേര്.

രണ്ടു കാര്യങ്ങള്‍ ഞാന്‍ ചെയ്യാറില്ലാ. ബൈക്കില്‍ ഹെല്‍മറ്റും, കാറില്‍ സീറ്റ് ബെല്‍റ്റും ഉപയോഗിക്കാറില്ലാ. കാരണം - ഇവ രണ്ടും ഉപയോഗിച്ചത് കൊണ്ടു കേരളത്തിലെ റോഡുകളില്‍ ഒരു ശതമാനം പോലും സുരക്ഷ കൂടുതല്‍ ലഭിക്കില്ല എന്നെനിക്കുറപ്പുണ്ട് . അസൌകര്യം വേറെയും.

ബൈക്കിലാണ് എന്റെ സ്ഥിരം സഞ്ചാരം. കഴിയുന്നതും പോലീസിന്‍റെ കണ്ണ് വെട്ടിച്ച് നടക്കുക, അവര്‍ പിടിച്ചാല്‍ പിഴയോടുക്കുക എന്നതാണ് പോളിസി . ഒരു മാസത്തിനുള്ളില്‍ അഞ്ഞൂറ് രൂപ അവര്‍ പിഴയായി എന്‍റെ കയ്യില്‍ നിന്നും വാങ്ങുകയും ചെയ്തു . നിയമം പാലിക്കാത്തതിന് ഒടുക്കുന്ന പിഴയല്ലേ എന്ന് കരുതി ആശ്വസിച്ചു നടക്കുമ്പോഴാണ് ഒരു പോലീസുകാരന്‍ തന്നെ ഈ വേട്ടയുടെ പിന്നിലുള്ള രഹസ്യം പറഞ്ഞു തന്നത്. ഓരോ സ്റ്റേഷനിലും പെറ്റി കേസുകള്‍ക്ക്‌ ടാര്‍ജറ്റ് ഉണ്ടത്രേ. അത് തികയ്ക്കുവാന്‍ പോലീസിനു ലഭിച്ച എളുപ്പ മാര്‍ഗ്ഗമാണ് ഹെല്‍മെറ്റ്‌ വേട്ട. പോരാത്തതിന് ഓരോ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും ഹെല്‍മെറ്റ്‌ വേട്ടയുടെ ഭാഗമായി ഇത്ര ലക്ഷം രൂപ ( അതിര്‍ത്തി ചുരുങ്ങുന്നതിനനുസരിച്ച് ലക്ഷങ്ങള്‍ ആയിരമായെക്കം) പിരിച്ച് നല്‍കണം എന്ന് നിര്‍ദ്ദേശവും ഉണ്ട് പോലും. അതിന്റെ ഭാഗമായിട്ടാണ് ഈ അധികാരത്തോടെയുള്ള യാചന.
ടൂ വീലര്‍ ഒണേര്‍സ് അസ്സോസിയേഷന്‍ എന്നൊരു സംഘടന സുപ്രീം കോടതി വരെ കേസ്സ് പറഞ്ഞിട്ടും നടക്കാതെ വന്ന ഹെല്‍മറ്റ് ഒഴിവാക്കല്‍ നിയമപരമായി ചെയ്യുവാന്‍ തത്കാലം വാഹന ഉടമകള്‍ക്ക് സാധിക്കില്ലാ എന്നതാണ് പോലീസിന്റെ ഏറ്റവും വലിയ ആയുധം . ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്ക്ര വാഹനം ഓടിക്കുന്നവരെ തടഞ്ഞു നിറുത്തി , മുഴുവന്‍ ട്രാഫിക്കും മിനക്കെടുത്തി, നൂറു രൂപ തലയൊന്നിനു പിരിക്കുക. ടാര്‍ജറ്റ് തിക്കയ്ക്കുവാന്‍ എത്ര എളുപ്പമുള്ള വഴി.
ഇനി നിങ്ങള്‍ ഹെല്‍മെറ്റ്‌ ധരിച്ചിട്ടുണ്ട് എങ്കില്‍, നിങ്ങളുടെ വാഹം മോഷണമാണെങ്കിലും, അതില്‍ നിങ്ങള്‍ മയക്ക് മരുന്ന് മുതല്‍ ബോംബ് വരെ എന്ത് കടത്തുകയാണെങ്കിലും പോലീസിന് പ്രശ്നമല്ല. അവര്‍ നിങ്ങളെ ശ്രദ്ധിക്കുക പോലും ഇല്ല.

നിയമം മനുഷ്യന്റെ സമാധാന പൂര്‍ണ്ണമായ ജീവിതം ഉറപ്പ് വരുത്തുവാന്‍ വേണ്ടിയുള്ളതാണ് . അല്ലാതെ അവനെ മിനക്കെടുത്താന്‍ ഉള്ളതല്ലാ എന്നതാണ് എന്‍റെ പക്ഷം . അതുകൊണ്ട് ഈ നിയമത്തിനെ എന്നാല്‍ കഴിയുന്ന രീതിയില്‍ എതിര്‍ക്കുക എന്ന് ഞാനും തീരുമാനിച്ചു. ഹെല്‍മെറ്റ്‌ ധരിക്കാതെ തന്നെ യാത്രകള്‍ തുടര്‍ന്നു . പോലീസുകാര്‍ തടഞ്ഞപ്പോള്‍ കേസ് ചാര്‍ജ് ചെയ്യുവാന്‍ പറഞ്ഞു. കോടതിയില്‍ പോയി പിഴയൊടുക്കി ഒരു ദിവസം വെറുതെ കളഞ്ഞതല്ലാതെ അത് കൊണ്ടു വേറെ പ്രയോജനം ഒന്നും ഉണ്ടായില്ലാ. അതിന് ശേഷം പോലീസ് തടഞ്ഞ്‌ നിറുത്തിയപ്പോള്‍ പിഴ അവിടെ തന്നെ ഒടുക്കി . പക്ഷെ എസ് ഐ സാര്‍ രസീത് എഴുതുന്നതിനിടെ ഇതിനെക്കാള്‍ നല്ലത് ഒരു ബക്കറ്റും പിടിച്ചു നിന്ന് ഹെല്‍മെറ്റ്‌ ധരിക്കാത്തവരോട് നൂറു രൂപ വെച്ചതില്‍ ഇട്ടിട്ടു പോകാന്‍ പറയുന്നതല്ലേ എന്ന് വരെ കളിയാക്കി നോക്കി ( ഈ പറഞ്ഞ ഡയലോഗ് അടിച്ചത് എന്‍റെ ഒരു സുഹ്രത്ത് . സോഫ്റ്റ്‌വെയര്‍ എന്ജിനിയര്‍മാരുടെ കൂട്ടത്തില്‍ അല്‍പ്പം സാമാന്യ ബോധമുള്ള ഒരുത്തന്‍) . എവിടെ...തൊലി ഉരിഞ്ഞു ചെരുപ്പുണ്ടാക്കിയാല്‍ നൂറു വര്‍ഷം ഗ്യാരന്റി എന്ന് പറഞ്ഞു നടക്കുന്ന അവര്‍ക്കുണ്ടോ വല്ല കൂസലും. പിന്നെ ഞാനും എന്‍റെ സുഹ്രത്തും ( അവനിപ്പോള്‍ ഹെല്‍മെറ്റ്‌ ഉണ്ട്) കണ്ടുപിടിച്ച വഴി, പോലീസിന്റെ യാചനാ ഫണ്ടിലേക്ക് ചെല്ലുന്ന തുക ഞങ്ങളാല്‍ കഴിയുന്നത്ര കുറയ്ക്കുക എന്നതാണ്. അതിന് ഏറ്റവും എളുപ്പം ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്യുന്ന വേളകളാണ് (മിക്കവാറും അവന്‍റെ ബൈക്കില്‍) . അവന്‍റെ ഹെല്‍മെറ്റ്‌ ഞാന്‍ പിടിച്ചിരിക്കും. ചെക്കിംഗ് കണ്ടാല്‍ അത് കൃത്യമായി അവന്‍റെ തലയില്‍ വെച്ച് കൊടുക്കും, പോലീസ് ഞങ്ങളെ ശ്രദ്ധിക്കുക പോലും ഇല്ല. ചെക്കിംഗ് ഉള്ള സ്ഥല കഴിഞ്ഞാല്‍ ഉടന്‍ എന്‍റെ പ്രധാന ജോലി അവന്‍റെ ഹെല്‍മെറ്റ്‌ ഊരി വാങ്ങി അത് ഉയര്‍ത്തികാണിച്ച് പോലീസിന്‍റെ വായിലേക്ക് വീഴുവാന്‍ പായുന്ന ഇരുചക്ക്ര വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകാ എന്നതാണ് . മിക്കവാറും ഞങ്ങളുടെ സഞ്ചാരം നീണ്ട് നിവര്‍ന്നു കിടക്കുന്ന ചാക്ക ബൈപാസ്സിലൂടെ ആയതു കാരണം ഒരു നാല് കിലോമീറ്റര്‍ ദൂരമെങ്കിലും ഇങ്ങനെ മുന്നറിയിപ്പ് നല്‍കുവാന്‍ സാധിക്കാറുണ്ട്. ദിവസവും ( മിക്കവാറും മുടക്കം കൂടാതെ ) ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ ഈ സഞ്ചാരം ഉള്ളതിനാല്‍ , ദിവസേന ഒരു ഇരുപത് - മുപ്പത് ആളുകളെയെങ്കിലും രണ്ടോ മൂന്നോ ചെക്കിംഗ് പോയന്റുകളില്‍ നിന്നും രക്ഷപെടുത്തുവാന്‍ സാധിക്കാറുമുണ്ട് . ഇതു നിയമലംഘനം ആല്ലേ എന്ന് ചോദിച്ചാല്‍...എന്‍റെ കണക്കില്‍ അല്ലാ. ഒരു സാമൂഹ്യ സേവനം.

ഞാന്‍ ഇതു വരെ ഹെല്‍മെറ്റ്‌ വാങ്ങിയിട്ടില്ല.ഒറ്റക്കുള്ള സഞ്ചാരങ്ങളില്‍ പലപ്പോഴും പിഴ അടക്കാറുമുണ്ട്. പിഴ ഒടുക്കി, വണ്ടി മുന്നോട്ടെടുത്താല്‍ അപ്പോള്‍ തുടങ്ങും , എതിരെ വരുന്ന വാഹങ്ങള്‍ക്കുള്ള മുന്നറിയിപ്പ്. ഹെല്‍മെറ്റ്‌ ഉണ്ടായിട്ടും, എന്‍റെ സുഹ്രത്തും ഇപ്പോഴും ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ ഈ മുന്നറിയിപ്പ് നല്കുന്ന പരിപാടി തുടരുന്നു .

അടുത്തിടെ രാത്രി ഒന്‍പതു മണിക്ക് ശേഷവും എന്നെ പോലീസ് പിടിച്ച് പെറ്റി അടിച്ചു. അവിടെ ഉണ്ടായിരുന്ന ഒരു പോലീസുകാരന്‍ ഇനിയെന്നും ചെക്കിംഗ് ഉണ്ടാകും അതിനാല്‍ ഇരുനൂറ്റന്പത് രൂപ മുടക്കി ഒരു ഹെല്‍മെറ്റ്‌ വാങ്ങുവാന്‍ ഉപദേശവും തന്നു. പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സര്‍ക്കാര്‍ നന്നാക്കാതെ, ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ കാര്യക്ഷമമായി നിയന്ത്രിക്കപ്പെടാതെ ഞാന്‍ ഹെല്‍മെറ്റ്‌ വാങ്ങില്ല എന്നത് വാശിയാണ് എന്ന് മറുപടിയും കൊടുത്തു. പക്ഷെ ആ സംഭാഷണത്തില്‍ നിന്നും ഒരു കാര്യം എനിക്ക് തോന്നി.
ഇത്രയും നാള്‍ ഞാന്‍ ഒടുക്കിയ പിഴ ചേര്‍ത്താല്‍ ഒരു നല്ല സൈക്കിള്‍ വാങ്ങുവാന്‍ സാധിക്കും. പ്രയോജനങ്ങള്‍ പലത് . ശരീരം നന്നാകും, പെട്രോള്‍ ലാഭിക്കാം ( ഊര്‍ജ്ജ സംരക്ഷണത്തിനു ആണവക്കരാറില്‍ ഒപ്പിടാണോ, അത് തടയാനോ നമുക്കു തത്കാലം പറ്റില്ലല്ലോ) . കൂട്ടത്തില്‍ പരിസ്തിഥി സംരക്ഷണത്തിനു കിടക്കട്ടെ നമ്മുടെ വക ഒരു സംഭാവന എന്നതും ചിന്ത്യം. അതിനാല്‍ തീരുമാനിച്ചു...ഓഗസ്റ്റ്‌ അവസാനത്തോടെ , അല്ലെങ്കില്‍ അടുത്ത മാസം ആദ്യത്തോടെ ഞാന്‍ സൈക്കിള്‍ വാങ്ങും . ( പെട്ടന്ന് ശാരീരിക ആയാസത്തിലേക്ക് മാറുവാനുള്ള മടി മാറ്റി വരുന്നതേയുള്ളൂ എന്നതണ് പദ്ധതി ഇത്രയും നീട്ടുവാനുള്ള ഏക കാരണം) .
പ്രത്യേകിച്ച് സമയ നിഷ്ഠ ഒന്നും ഇല്ലാതെ ജോലി ചെയ്യുന്ന എനിക്ക് സൈക്കിളിലെക്കുള്ള മാറ്റം എളുപ്പമാണ്. മറ്റുള്ളവര്‍ക്കും ആലോചിക്കാവുന്നതാണ്. ഒന്‍പതു മണിക്ക് ക്ര്യത്യം ഓഫീസില്‍ എത്താനുള്ളവര്‍ ഒരു ഏഴരക്ക് സൈക്കിളില്‍ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ വിയര്‍ക്കാതെ , സാവധാനം , ഉന്മേഷപൂര്‍ണമായ മനസ്സോടെ ജോലിക്കെത്താം. ആരോഗ്യവും നന്നാകും .( രാവിലെ ഭാര്യയെയും കുട്ടികളെയും ഓഫീസിലും സ്കൂളിലും വിട്ടിട്ട് സ്വന്തം അടിമപ്പണിക്ക് പോകേണ്ടിവരുന്നവര്‍ക്ക് ഈ ഉപദേശം ബാധകമല്ലാ. ) ആലോചിച്ച് നോക്കു .
വീണ്ടും കാണാം

അര്‍ജ്ജുന്‍ കൃഷ്ണ

ഇതേ പോസ്റ്റില്‍ ആദിത്യന്‍ കമന്റിലൂടെ ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങള്‍ കൂടി ചേര്‍ക്കുന്നു.
കോടതിയുടെ പുതിയ ഉപദേശത്തെക്കുറിച്ചുള്ള വാര്‍ത്ത: http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=4416377&tabId=11&contentType=EDITORIAL&BV_ID=@@@

കേരളത്തില്‍ മധ്യവര്‍ത്തി സമൂഹത്തിലെ ആളുകള്‍ സമീപ ഭാവിയില്‍ തന്നെ മിക്കവാറും ഇരു ചക്ര വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും എന്ന് തോന്നുന്നു . അല്ലാതെ കേരളത്തില്‍ മധ്യ വയസ്കരായ സ്ത്രീകള്‍ സാരീ മാറ്റി ജീന്‍സ് അണിയും എന്ന് എനിക്ക് തോന്നുന്നില്ലാ. വശം തിരിഞ്ഞിരുന്നു ശീലിച്ചവര്‍ ഇരു വശത്തേക്കും കാലുകളിട്ട് ഇരിക്കുമെന്നും. വാഹനങ്ങളിലെ സാരീ ഗാര്‍ഡ് , പിടികള്‍ വെച്ച വാഹനങ്ങള്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്ലത് തന്നെ. . പക്ഷെ ഈ വാര്‍ത്ത വായിക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. കൊടിയ വളവിലും മറ്റും പെട്ടന്ന് വാഹനം നിറുത്തമ്പോള്‍ , ഗട്ടറില്‍ വീഴുമ്പോള്‍ തുടങ്ങിയ അവസരങ്ങളില്‍ പിന്‍ സീറ്റില്‍ ഇരിക്കുന്നവര്ക്കുണ്ടായേക്കാവുന്ന അപകട സാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന ന്യാധിപന്മാര്‍ , നിയമം കര്‍ശനമാക്കി വാഹനങ്ങള്‍ പിടിച്ചെടുക്കുക, ലൈസന്‍സ് റദ്ധ് ചെയുക തുടങ്ങിയ ശിക്ഷാ നടപടികളിലൂടെ ഇരു ചക്ര വാഹന ഉടമകളെ മര്യാദ പഠിപ്പിക്കുന്നതിനെ കുറിച്ച് വാചാലാരാകുന്നുണ്ട്. പക്ഷെ റോഡുകളില്‍ ഗട്ടര്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. മറന്നുപോയതോ, അതോ നമ്മുടെ ന്യായധിപന്‍മാരൊക്കെ ഇത്ര മണ്ടന്മാരോ? അതോ ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ മാറ്റം വരുത്തിക്കുവാന്‍ കമ്പനികളുടെ ചരട് വലിയിലെ പാവകളോ ?

പിന്നെ ആദിത്യന്‍ പറഞ്ഞ മറ്റൊരു കാര്യവും കൂടി ഇവിടെ പ്രസക്തമാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയുവാന്‍ പോലീസിന് ഒരു ബ്രീത്ത്‌ അനലൈസറും വേണ്ടാ. ഒരു മാസം ക്രത്യമായി പ്രമുഖ ബാറുകളുടെ മുന്നില്‍ ചെക്കിംഗ് ഏര്‍പ്പെടുത്തിയാല്‍ മതി . പക്ഷെ അത് അവരെങ്ങിനെ ചെയ്യും? ബാര്‍ മുതലാളിയല്ലേ മാസാ മാസം ശമ്പളം കൊടുക്കുന്നത് . ഇതു ആസുര കാലം , അല്ലാതെന്ത് പറയാന്‍