Thursday, April 30, 2009

സുന്ദര സ്വപ്നമേ...ഇതൊരുമാതിരി മറ്റേ പണിയായിപ്പോയി

ചെറു ചാറ്റല്‍ മഴയെ വക വെയ്ക്കാതെ മുന്നോട്ട് നടക്കുകയായിരുന്ന അവനെ പിടിച്ചു നിറുത്തിയത് തീക്ഷ്ണമായ മിഴിയിണകളായിരുന്നു. ആ കണ്ണുകളുടെ രൂക്ഷമായ നോട്ടം അവനെ തെല്ലൊന്ന് അമ്പരപ്പിച്ചു. മിഴികളുടെ ഉടമയായ സുമദ്ധ്യമ, ആ പ്രദേശവാസിനയല്ല എന്ന് ഉറപ്പായിരുന്നു.കാരണം, ഇത്രയും സുന്ദരിയെ അവളുടെ മാതാ പിതാക്കള്‍ കണ്ടില്ലെങ്കിലും ഉറപ്പായും അവന്‍ കാണേണ്ടതാണെന്ന ലളിതമായ ലോക നീതി തന്നെ. മുന്‍ പരിചയമില്ലാത്തതിനാല്‍ രൂക്ഷമായ നോട്ടം സ്വന്തം പ്രവൃത്തി ദോഷം കൊണ്ടല്ല എന്ന സമാധാനത്തോടെ അവന്‍ ആ സുന്ദരിയെ സമീപിച്ചു.

ആള് മാറിയാണ് സുന്ദരീ കോപത്തിന്‍റെ ദിശ എന്ന് അവളെ ബോധ്യപ്പെടുത്തി,മഴ നനയാതെ തന്‍റെ വീട്ടില്‍ വന്ന് വിശ്രമിച്ചിട്ട് പോകാന്‍ ക്ഷണിക്കുക എന്ന ഉദ്ദേശത്തോടെ (അവന്‍റെ വീട്ടുകാര്‍ ആലപ്പുഴ പോയിരിക്കുകയായിരുന്നെങ്കിലും വേറെ ഉദ്ദേശമൊന്നും ഇല്ലായിരുന്നു എന്ന് അവന്‍ പറയുന്നു) അവന്‍ സംഭാഷണത്തിന് തുടക്കം കുറിച്ചു.

അവന്‍ :"മഴ പെട്ടന്നായിരുന്നല്ലേ ?"

ലവള്‍ : (ഒട്ടും മയമില്ലാതെ) "സാധാരണ തന്നെ ഫോണ്‍ ചെയ്തു പറഞ്ഞിട്ടാണോ മഴ പെയ്യുന്നത്?"

ലവന്‍ :(അന്ധാളിപ്പ് മറയ്ക്കാന്‍ ശ്രമപ്പെട്ട്‌ കൊണ്ട്‌):"അല്ല,മഴയത്ത് ഒറ്റയ്ക്ക് നില്‍ക്കുകയും ...എന്നെ പരിചയമുള്ളത് പോലെ നോക്കുകയും ചെയ്തപ്പോള്‍...

ലവള്‍ :"മുന്‍പരിചയം വല്ലതും തോന്നിയോ?"

ലവന്‍:"പ്രവാസത്തില്‍ മലയാളം ബ്ലോഗ്‌ എഴുതി ഭാരതത്തെ ഉദ്ധരിക്കുന്ന ആരെങ്കിലുമാണോ ഭവതി ?"

ലവള്‍:" എന്തേ അങ്ങനെ തോന്നാന്‍?"

ലവന്‍:"അല്ല സമീപ കാലത്ത് കണ്ണുകളില്‍ കൊലപാതകവുമായി എന്നെ നോക്കാന്‍ സാധ്യതയുള്ള സ്ത്രീകള്‍ മലയാളം ബ്ലോഗില്‍ മാത്രമേയുള്ളു.അത് കൊണ്ട് ചോദിച്ചതാ"

ലവള്‍:"തന്നെ കൊല്ലാനുള്ള കലിയെനിക്കുണ്ട്.അതിന് കാരണം തന്‍റെ ലേഖനങ്ങളുമാണ്.പക്ഷേ താന്‍ പറഞ്ഞ വകുപ്പില്‍ പെട്ട ആരുമല്ല ഞാന്‍. എനിക്ക് ഇതു വരെ ജീവിതത്തോട് അത്ര ഈര്‍ഷ തോന്നിയിട്ടില്ല"

ലവന്‍:"പിന്നെ നിങ്ങളാരാണാവോ ? ഞാന്‍ എഴുതിയ എന്ത് കുന്തത്തിന്റെ പേരിലാണ് എന്നോടിത്ര ദേഷ്യം ?"

ലവള്‍:"എന്‍റെ പേര് ജനാധിപത്യം.ഇംഗ്ലീഷില്‍ ഡെമോക്രെസ്സി എന്ന് വിളിക്കും."

ലവന്‍:"ഞാന്‍ എ കെ.തത്കാലം നിങ്ങളെ ഡെമൂന്ന് വിളിക്കാം. അല്ല , ദേഷ്യത്തിന്റെ കാര്യം ..."

ഡെമു (കുപിതയായി): "എനിക്ക് ഭാരതത്തില്‍ തീരെ ഗ്ലാമറില്ല എന്ന് താന്‍ പറഞ്ഞില്ലേ?"

എ കെ :(ഓടാന്‍ തയ്യാറെടുത്ത്): "എന്നല്ല ...അതി സുന്ദരിയായ ഡെമൂനെ ഇവിടുള്ളവന്മാര്‍ കോലം കെടുത്തി എന്നാണ് ഞാന്‍ പറഞ്ഞത്"

ഡെമു:"എന്നെ ആര് കോലം കെടുത്തി എന്നാ താനീ പറയുന്നത്? മാനവും മര്യാദയുമായി ജീവിക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് അനാവശ്യം പറയരുത്"

എ കെ:" അല്ലെങ്കില്‍ ഡെമു തന്നെ ആലോചിച്ച് നോക്ക്...ഇവിടുള്ള ഓരോ കുഞ്ഞിനും ഭക്ഷണം ,താമസം അടിസ്ഥാന വിദ്യാഭ്യാസം ഇവയൊക്കെ ന്ടെന്കിലല്ലേ ഡെമൂന് മുട്ടന്‍ ഗ്ലാമര്‍ വരു? അതോക്കെയുണ്ടോ ഇവിടെ?"

ഡെമു:"ഇത്രയും വല്യ രാജ്യത്ത്‌ എല്ലാര്‍ക്കും അതൊക്കെ കിട്ടാന്‍ സമയമെടുക്കില്ലേ?"

എ കെ :"നമ്മുടെ രാജ്യത്തെക്കാള്‍ വലുതല്ലേ ചൈന ...നമുക്കും വെറും മുപ്പത് നാല്‍പ്പത് കൊല്ലം മുന്‍പ് റിപബ്ലിക്ക് ആയ രാജ്യം.അവിടുണ്ട് തൊണ്ണൂറു ശതമാനം സാക്ഷരത. നമുക്ക് ഇപ്പോഴും വെറും അറുപത്.അവിടുത്തെ ആള്‍ക്കാരുടെ പ്രതി ശീര്‍ഷ വരുമാനവും ,നമ്മുടെ നാട്ടിലെ പ്രതി ശീര്‍ഷ വരുമാനവും കൂടി എടുക്കുകയാണെങ്കില്‍ ഡെമു പിന്നെ കണ്ണാടിയില്‍ മുഖം നോക്കില്ല. വൃത്തികെട്ട പാര്‍ട്ടി ഭരണമാണ് അവിടെ എന്ന് കൂടി ഓര്‍ക്കണം"
ഡെമു മൌനം.

എ കെ :"അത് പോട്ടെ.ജനിച്ച് വീഴുന്ന കുഞ്ഞ് വരെ ദിവസം രണ്ടു മലയാള പത്രം മിനിമം വായിക്കുന്ന കേരളത്തിലോ...ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ല എന്നാ കാരണത്തിന് കാസര്‍കോട് ആളുകളെ തല്ലി ആശുപത്രിയിലാക്കുന്നു,വല്ല നാട്ടില്‍ നിന്നും വന്ന പുലികള്‍ ഇവിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏത്തമിടീക്കുന്നു, വേറെ കുറേ ചേട്ടന്മാര്‍ അതിന് ഉടനെ വര്‍ഗീയത എന്ന ലേബല്‍ ഒട്ടിച്ച് കൊടുക്കുന്നു...ഇതാണോ ഡെമു ഡെമു.?"

ഡെമു:"എന്തൊക്കെ പ്രശന്മുണ്ടെങ്കിലും അതിന് തിരഞ്ഞെടുപ്പിലൂടെ മറുപടി പറയാന്‍ ജനത്തിന് അവകാശമില്ലേ ഇവിടെ?"

എ കെ :"തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ എല്ലാം പോങ്ങന്മാരാണെങ്കില്‍?"

ഡെമു (വിജയ ഭാവത്തോടെ) : "49-0 ഉപയോഗിക്കണം.ജനത്തിന് നല്‍കിയിരിക്കുന്ന ഏറ്റവും വല്യ ആയുധമല്ലേ അത്?"

എ കെ:"എന്ന് തന്നെയാണ് ഞാനും വിചാരിച്ചിരുന്നത്.ഈ ഇലക്ഷനില്‍ അത് ഉപയോഗിക്കാന്‍ സാധിക്കാത്തതില്‍ കുറേ വിഷമിക്കുകയും ചെയ്തു.പക്ഷേ ഈ കഴിഞ്ഞ തിങ്കളാഴ്ച്ചത്തെ മാതൃഭൂമി പത്രത്തില്‍ അധികം ആരും ശ്രദ്ധിക്കാത്ത രീതിയില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു."
ഡെമു :"എന്ത് വാര്‍ത്ത?"

എ കെ :" ഒരു നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ആര്‍ക്കും വോട്ട് ചെയ്യാന്‍ ഒരാള്‍ക്ക്‌ താത്പര്യം ഇല്ലെങ്കില്‍, പോളിംഗ് ബൂത്തില്‍ ചെന്ന് അധികൃതരോട് വിവരം പറഞ്ഞ് ഫോറം പതിനേഴ്‌ എന്നൊരു ഇട്ടാപ്പ് വാങ്ങി ഈ കാര്യം രേഖപ്പെടുത്തി നല്‍കാം. പക്ഷേ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, ഇനി ഫോറം പതിനേഴിന്റെ എണ്ണം തിരഞ്ഞെടുപ്പിലെ വിജയിക്ക് കിട്ടിയ വോട്ടിനേക്കാള്‍ കൂടുതലാണെങ്കില്‍ പോലും ആ തിരഞ്ഞെടുപ്പ് അസാധുവാക്കാന്‍ വകുപ്പില്ല;ജയിച്ചവന്‍ തന്നെ ജയിക്കും"

ഡെമു:"അപ്പോള്‍ അങ്ങനെ വന്നാല്‍ തിരഞ്ഞെടുപ്പ് അസാധുവാക്കും...അത്തവണ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല എന്നൊക്കെ പറയുന്നത്?"

എ കെ:"അതൊക്കെ ഇന്റര്‍നെറ്റിലും,ബ്ലോഗിലുമുള്ള ജ്ഞാനികളായ മഹാ പണ്ഡിതന്മാരുടെ ഓരോ ഭോഷ്ക്കുകള്‍.49-0 ,ഫോറം പതിനേഴ്‌ എന്നിവ കൊണ്ട് നിലവിലുള്ള സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ട് ചെയ്യാന്‍ താത്പര്യമില്ലത്തവരുടെ വിശദവിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിക്കും എന്നാലാതെ പ്രത്യേകിച്ച് വേറെ ഒരു പ്രയോജനവും ഇല്ല. തിരഞ്ഞെടുപ്പ് അസാധുവാക്കാനൊന്നും ഈ നിയമം കൊണ്ട് സാധിക്കില്ല. പറഞ്ഞത് ഇന്റര്‍നെറ്റിലെ മഹാന്മാരല്ല. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് അധികൃതരാ"

ഡെമു:" അത് ചതിയായി പോയല്ലോ?"

എ കെ :"അതാണ്‌ ഞാന്‍ പറഞ്ഞത് ...നമ്മുടെ നാട്ടില്‍ ഡെമൂന്‍റെ പേരില്‍ ആളുകളെ വടിയാക്കുന്ന ഇടപാടാണ് നടക്കുന്നതെന്ന്. ഇപ്പൊത്തന്നെ ജനാധിപത്യത്തില്‍,ഒരു പൌരന് വഴിയില്‍ അവനെ തടഞ്ഞു നിറുത്തുന്ന പോലീസുകാരനോട് ഐ ഡി ചോദിക്കാനുള്ള അവകാശമുണ്ട്‌. എന്ന് കരുതി ഏതെങ്കിലും പാവം അത് ചോദിച്ചാലോ?ഏമാന്മാര്‍ ഇടിച്ചവന്റെ കൂമ്പ്‌ വാട്ടില്ലേ? ഇതും അത് പോലെ തന്നെ"

ഡെമുവിന്റെ കണ്ണുകള്‍ സജലങ്ങളായി.

എ കെ:(അത് കാണാതെ):"ഇവിടെയുള്ളവന്മാര് ഡെമൂന്‍റെ സുന്ദരമായ മുഖത്ത്‌ കരിയോയില്‍ പൂശുന്നതും പോരാഞ്ഞ്,അതിന്റെ ഫോട്ടോയെടുത്ത് മാധ്യമങ്ങളിലും മറ്റുമുള്ള അവന്മാരുടെ കുഴലൂത്തുകാര്‍ വഴി ജനത്തിനെ അത് കാണിച്ച് 'ഇതാണ് യഥാര്‍ത്ഥ സൌന്ദര്യം' എന്ന് പ്രചരിപ്പിക്കുക കൂടി ചെയ്യുന്നവന്മാരാ"

ഡെമു പൊട്ടിക്കരഞ്ഞ് തുടങ്ങിയിരുന്നു.

"കരയാതെ ഡെമു" എന്ന് പറഞ്ഞ് അവളുടെ കണ്ണുനീര്‍ തുടക്കാന്‍ കൈ നീട്ടിക്കൊണ്ടാണ് എ കെ കിടക്കയില്‍ എഴുന്നേറ്റിരുന്നത്.മുഖത്ത്‌ വീണത്‌ ഡെമുവിന്റെ കണ്ണുനീരല്, അടക്കാന്‍ മറന്ന ജാലകത്തിലൂടെ കാറ്റ് കൊണ്ടു വന്ന മഴത്തുള്ളിയാണ് എന്നു മനസ്സിലാക്കാന്‍ അവന്‌ മാത്ര നേരം വേണ്ടി വന്നു.

"കിടക്കും മുന്‍പ് ആഗ്രഗേറ്ററില്‍ കാണുന്ന സകല ചവറുകളും വായിക്കരുത് എന്നു പറഞ്ഞാല്‍ നീ കേള്‍ക്കില്ല.അനുഭവിച്ചോടാ...ഒടുക്കം നീ എഴുതുന്നവ തന്നെ നിന്നെ സ്വപ്നത്തില്‍ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു" ജനാല അടച്ച്,ഒരു സിഗരറ്റിന് തീ കൊടുത്ത് കൊണ്ടവന്‍ സ്വയം പറഞ്ഞു