Monday, September 28, 2009

റോബിന്‍ഹുഡ്: ചില അവന്മാര്‍ക്ക് ക്ലാസിക്കേ പിടിക്കു.

ആദ്യമേ സ്വന്തം അഭിപ്രായം പറഞ്ഞേക്കാം. രണ്ടര- രണ്ടേമുക്കാല്‍ മണിക്കൂര്‍ മനുഷ്യനെ ഇരുത്തി വധിക്കാത്ത പടം എന്ന നിലയില്‍ റോബിന്‍ഹുഡ്(നായകന്‍ :പൃഥ്വിരാജ്, സംവിധാനം: ജോഷി) എനിക്ക് ഇഷ്ടപ്പെട്ടു.സാധാരണ ഇമ്മാതിരി പടങ്ങള്‍ കഴിയുന്നതും ആദ്യ ദിവസം തന്നെ കാണാന്‍ ശ്രമിക്കുന്ന ഒരുത്താനാണ് ഞാന്‍. പടം കാണും മുന്‍പ് (അതിനു ശേഷവും) മറ്റൊരുത്തന്റെയും അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കാറുമില്ല . പക്ഷേ റോബിന്‍ഹുഡ് കാണും മുന്‍പ് കഷ്ടകാലത്തിന് ചില അവന്മാരുടെ 'നിരൂവണം' വായിക്കുക എന്ന ഗതികേട് എനിക്കുണ്ടായി .അത് കൊണ്ട് തന്നെ , എത്ര ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും ചില മുന്‍‌വിധികളുമായാണ് ഞാന്‍ പടം കാണാന്‍ കയറിയത്.

പടം കാണുന്നതിന് മുന്‍പ് മേല്‍പറഞ്ഞ 'നിരൂവക' പ്രതിഭകള്‍ വക കേട്ട അഭിപ്രായങ്ങളില്‍ ചിലത് ഇവയാണ്:

1) അണിയറ പ്രവര്‍ത്തകര്‍ നശിപ്പിച്ച സിനിമ

2) മുറുക്കമില്ലാത്ത തിരക്കഥ

3) കഥാതന്തുവിന് ടെമ്പോ ഇല്ല

4) ചില കഥാപാത്രങ്ങള്‍ക്ക് തീരെ വ്യക്തിത്വം ഇല്ല

5) അനാവശ്യമായ ഗാന രംഗങ്ങള്‍

6) സിനിമയെ നിലനിര്‍ത്തുന്ന സുപ്രധാനമായ പല വിവരങ്ങളും വളരെ വൈകി ദുര്‍ബലമായ ചില സീനുകളിലൂടെ അവ്യക്തമായി പറഞ്ഞു പോകുന്നേയുള്ളൂ.

പടം കണ്ടു കൊണ്ടിരിക്കവെയും കണ്ടു കഴിഞ്ഞും എനിക്ക് തോന്നിയ അഭിപ്രായങ്ങള്‍ ഇവയും :

1) അത്യാവശ്യം വൃത്തിയായ തിരക്കഥയും, സംവിധാനവും , അഭിനേതാക്കളുടെ അലോസരം ഉണ്ടാക്കാത്ത പ്രകടനങ്ങളും, കഥാഗതിക്ക്‌ ചേരുന്ന പശ്ചാത്തല സംഗീതവും, സാധാരണ പ്രേക്ഷന് തലവേദന ഉണ്ടാക്കാത്ത ക്യാമറയും- ഇത്രയുമൊക്കെ ഉണ്ടായിട്ടും അണിയറ പ്രവര്‍ത്തകര്‍ ഈ പടത്തിനെ എങ്ങനെ നശിപ്പിച്ചു എന്ന് അമ്മയാണെ എനിക്ക് മനസിലായില്ല. ഇനിയിപ്പോള്‍ അധിക സമയവും കെട്ടിടങ്ങല്‍ക്കുള്ളിലും, എ ടി എം കൌണ്ടറുകളിലുമായ് നടക്കുന്ന കഥക്കിടയില്‍ ചുമ്മാ താജ്‌മഹാലിന്റെ സെറ്റ് ഇട്ട് വെയ്ക്കാത്ത കലാസംവിധായകനാണോ ഈ പടത്തിനെ നശിപ്പിച്ച അണിയറ പ്രവര്‍ത്തകന്‍? അതോ രണ്ടര- രണ്ടേമുക്കാല്‍ മണിക്കൂര്‍ സമയം സാധാരണക്കാരനെക്കൊണ്ട് "നിറുത്തീട്ടു പോടേ!!!" എന്ന് പറയിപ്പിക്കാത്ത വിധം ചിത്രം എഡിറ്റ് ചെയ്ത മനുഷ്യനോ?എന്തോ, ഞാനാകെ കണ്ഫ്യൂഷനിലായി .

2) നാല്‍പ്പത് രൂപ മുടക്കി ചിത്രം കാണാന്‍ കയറുന്ന ഒരു സാധാരണക്കാരന് തുടക്കം മുതല്‍ ഒടുക്കം വരെ വല്യ മുഷിച്ചിലുണ്ടാക്കാതെ (ഇരുട്ട് വീണാല്‍ ആമ്പിയര്‍ കൂടുന്ന മലയാളി ഒരു സീനില്‍ പോലും കൂവിയില്ല എന്നത് തന്നെ തെളിവ് ) പോവുക എന്നതില്‍ പരം മുറുക്കം മുടക്കുന്ന കാശ് തിര്‍ച്ച്ചു കിടാന്‍ പിടിക്കുന്ന ഒരു മലയാള ചിത്രത്തിലും ഞാന്‍ നോക്കാറില്ല. അത് കൊണ്ടാകാം എനിക്ക് തിരക്കഥയില്‍ വല്യ മുരുക്ക കുറവ് തോന്നാത്തത്. സച്ചി-സേതു ദ്വയത്തില്‍ നിന്ന് 'എല്‍ ഏ കോണ്‍ഫിഡെന്‍ഷ്യല്‍' മോഡല്‍ തിരക്കഥയോ 'ബെന്ഹര്‍ ' സ്റ്റയില്‍ തിരക്കഥയോ പ്രതീക്ഷിച്ച് പടം കാണുന്ന തരത്തില്‍ എന്‍റെ ബുദ്ധി വികസിച്ചിട്ടില്ലായിരിക്കാം. പൂവര്‍ മീ!!!

3) ഒന്നാം പകുതിയില്‍ അന്വേഷകനും കുറ്റവാളിയും തമ്മിലുള്ള ചില്ലറ പൂച്ചയും- എലിയും കളി (അന്താരാഷ്ട്ര നിലവാരം ഒന്നുമില്ല,എങ്കിലും ബോറടിച്ചില്ല. രണ്ടാം പകുതിയില്‍ ഒരു അന്ത്യത്തിലേക്ക് എന്ന് തോന്നിച്ചു വ്യത്യസ്തമായ ഒരു പരിണാമത്തില്‍ വല്യ പരിക്കൊന്നും (ചില്ലറ ഉദായിപ്പുകള്‍ ഉണ്ടെന്നത് സത്യം,പക്ഷേ അതും അല്‍പ്പം ആലോചിച്ചാലേ പിടികിട്ടു) കൂടാതെ എത്തിക്കുന്ന ടെമ്പോ മതി ഇത്തരം ചിത്രങ്ങള്‍ക്ക് എന്നാണു എന്‍റെ അഭിപ്രായം.

4) കഥാപാത്രങ്ങളുടെ പൂര്‍ണ്ണ വ്യക്തിത്വങ്ങളും ,പശ്ചാത്തലവും വിശദീകരിച്ച് വികസിപ്പിക്കേണ്ട ഒരു ആവശ്യവും ഈ കഥയില്‍ ഇല്ല എന്നാണു എനിക്ക് തോന്നിയത്. എ സി പിയായി വരുന്ന ജയസൂര്യയുടെ കഥാപാത്രത്തിന് വ്യതസ്ഥതയില്ല' ,'നരേന്‍ അവതരിപ്പിക്കുന്ന പ്രൈവെറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍ക്ക് വ്യക്തിത്വം പോരാ' എന്നൊക്കെ ഓരോരുത്തന്മാര്‍ പറയുന്നത് സ്വന്തം അഭിപ്രായം ആയിരിക്കാം.പക്ഷേ ഇതൊക്കെ കേട്ടിട്ട് പടം കാണുന്ന ഒരുത്തന് ' തീര്‍ത്തും വ്യതസ്തമായ പോലീസ്‌ വേഷങ്ങുലെ എട്ടു കളിയാണല്ലോ മലയാളം സിനിമയില്‍?' എന്നോ 'വ്യക്തിത്വം വികസിപ്പിച്ച് ഒടുക്കം പടമേ ഇല്ലാണ്ടാക്കത്തത് തന്നെ വല്യ കാര്യം' എന്നോ തോന്നിയാല്‍ അവനെയും കുറ്റം പറയരുത്,പ്ലീസ്‌.

5) ഗാനരംഗങ്ങള്‍ തന്നെ സിനിമയില്‍ അനാവശ്യമാണ് എന്ന അഭിപ്രായക്കാരനാണ് ഞാന്‍.പക്ഷേ ഇന്‍ഫോര്‍മേഷന്‍ സുപ്പര്‍ ഹൈവേ ,ആയിരത്തിയെട്ടു ചാനലുകള്‍ തുടങ്ങിയ നൂതന സംവിധാനങ്ങള്‍ എണ്ണമില്ലാത്ത അന്യഭാഷാ ചിത്രങ്ങള്‍ എന്‍റെ മുന്നില്‍ കൊണ്ട് വരും വരെ ഇന്ത്യന്‍ ചിത്രങ്ങളിലെ ആരും ഈഴും ഗാന രംഗങ്ങള്‍ അവയുടെ വരന്ന ഭങ്ങിക്ക് വേണ്ടി ആസ്വദിച്ച ഒരു കാലവും എനിക്കുണ്ട്. അത് കൊണ്ട് ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങളെക്കുറിച്ച് ഞാന്‍ കുറ്റം പറയില്ല. ഗാനങ്ങള്‍ ഒഴിവാക്കിയാല്‍ പദത്തിന്റെ നീളം ഒരു പതിനഞ്ച് മിനിട്ടു കുറയും. അത്ര മാത്രം.

6) ഏതോ ഒരുത്തന്‍ എഴുതിയിരിക്കുന്നത് കണ്ടു 'സൂക്ഷ്മ നിരീക്ഷണത്തില്‍ എ ടി എം കവര്‍ച്ചക്ക് നായകന്‍ ഉപയോഗിക്കുന്നത് ടെലിഫോണ്‍ റീചാര്‍ജ് കാര്‍ഡുകള്‍ ആണ് എന്ന് കാണികള്‍ക്ക് മനസിലാകും' എന്ന്. കൂടാതെ 'സിനിമയെ നിലനിര്‍ത്തുന്ന ഇത്തരം സുപ്രധാനമായ പല വിവരങ്ങളും വളരെ വൈകി ദുര്‍ബലമായ ചില സീനുകളിലൂടെ അവ്യക്തമായി പറഞ്ഞു പോകുന്നേയുള്ളൂ.' എന്നും. സത്യമായും പടം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് മേല്‍പ്പറഞ്ഞ കാപെറുക്കി ആദ്യ ദിവസം സിനിമ കണ്ട ഏവനോ ഫോണില്‍ വിളിച്ചു പറഞ്ഞ വിവരം വെച്ചാണ് 'നിരൂവണം' കാച്ചിയത് എന്നാണ്. എ ടി എം കവര്‍ച്ച കാണിക്കുന്ന ആദ്യ സീനില്‍ നായകന്‍ ഉപയോഗിക്കുന്നത് ടെലിഫോണ്‍ റീചാര്‍ജ് കാര്‍ഡുകള്‍ ആണ് എന്ന് വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. മാത്രമല്ല അതിന് പിന്നില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ (നായകന്‍ അതി ബുദ്ധിമാനാണ് എന്നത് ക്ഷമി!!!) ഒരു മുന്‍ബെഞ്ച് പ്രേക്ഷകന് മനസിലാകുന്ന രീതിയില്‍ പറയുന്നതുമുണ്ട്. നിരൂപണത്തെ നിരൂവണം ആകുമ്പോള്‍ മിനിമം ഒരു 'വെള്ളരിക്കാപ്പട്ടണം' നിലവാരമെങ്കിലും വേണ്ടേ?

റോബിന്‍ഹുഡ് മലയാള സിനിമാ ചരിത്രത്തിലെ അത്യുദാത്തമായ ഒരു ചിത്രമൊന്നും അല്ല. മലയാളത്തില്‍ പുതുമയുള്ള ഒരു തീം. അത് മനുഷ്യനെ കൊന്ന് കൊലവിളിക്കാതെ എടുത്ത്‌ വെച്ചിട്ടുമുണ്ട്. നാല് മലയാളം ചിത്രങ്ങളുടെ ബഡ്ജെറ്റില്‍ നിര്‍മിക്കുന്ന അയന്‍ പോലുള്ള തമിഴ് ചിത്രങ്ങളുടെ പൊലിമ മലയാളം ചിത്രങ്ങള്‍ക്ക് വേണം എന്ന വാശി തത്കാലം ഇല്ലാത്തതിനാലും, ട്വെന്റി ട്വെന്റി പോലുള്ള പടങ്ങള്‍ വേണം തമിഴന്റെ സുബ്രഹമണ്യപുരത്തിന് മറുപടിയായി നല്‍കാന്‍ എന്ന് പറയത്തക്ക ബൌധിക നിലവാരത്തില്‍ ഞാന്‍ ഇതുവരെ എത്താത്തതിനാലും എനിക്ക് ഈ പടം വല്യ തെറ്റില്ല എന്ന് തോന്നി. ക്ലാസിക്ക് പടങ്ങളില്‍ മാത്രമേ പൃഥ്വിരാജ്, നരേന്‍,ജയസൂര്യ,ഭാവന തുടങ്ങിയവര്‍ അഭിനയിക്കാന്‍ പാടുള്ളു എന്ന് വാശിയുള്ളവരോട് എനിക്ക് ഒന്നും പറയാനുമില്ല .

പിന്‍കുറിപ്പ്
: റോബിന്‍ഹുഡ് ബോക്സ്‌ ഓഫീസില്‍ എങ്ങനെ പോകും എന്ന് പറയാന്‍ സമയമായിട്ടില്ല. എങ്കിലും തിരുവനന്തപുരം ശ്രീപത്മനാഭയില്‍ ,കഴിഞ്ഞ നാല് ദിവസത്തെ എല്ലാ ഷോകളും ഫുള്ളായാണ് ഓടുന്നത്. പുതുമയിലേക്കുള്ള ഒരു ശ്രമം(അത് എത്ര ചെറുതാണെങ്കിലും) എന്ന നിലയില്‍ ഈ ചിത്രം വിജയിക്കണം എന്നാണ് എന്‍റെ വ്യക്തിപരമായ ആഗ്രഹം. തടിയന്‍ സുപ്പര്‍മെഗാ സ്റ്റാറിനെയും, കോമാളി മെഗാ സുപ്പര്‍ സ്റ്റാറിനെയും, അവര്‍ പടച്ചു വിടുന്ന മഹാകലാരുപങ്ങളെയും ഇനിയും ഏറെ നാള്‍ സഹിക്കാന്‍ ത്രാണിയില്ല എന്ന ഒരു സ്ഥിരം സിനിമാ പ്രേക്ഷകന്റെ തോന്നലാവാം ഈ ആഗ്രഹത്തിന് പിന്നില്‍ .