Wednesday, July 6, 2011

നീല്‍ തോമ VS പ്രധാനമന്ത്രി എ കെ

"നമസ്കാരം മി പ്രധാനമന്ത്രി "

"എ കെ ജി എന്നാണ് സാധാരണ എല്ലാവരും എന്നെ വിളിക്കുന്നത്‌ "

"ജി ചേര്‍ത്ത് ഞങ്ങള്‍ പത്രക്കാര്‍ ഇപ്പോള്‍ അമൂല്‍ ബേബി ജിയെ മാത്രമേ സംബോധന ചെയ്യു. പത്രത്തിന്‍റെ പോളിസിയാണ് "

"യുവരാജ് അമൂല്‍ ജിയുടെ പബ്ലിസിറ്റിക്കായുള്ള എന്ത് പോളിസിയും ഞാന്‍ സ്വാഗതം ചെയ്യും "

"താങ്കളുടെ ജോബ്‌ ഡിസ്ക്രിപ്ഷനില്‍ ആദ്യത്തെ വ്യവസ്ഥ അതാണ്‌ എന്ന് എനിക്കറിയാം "

"ഉം...ഉം ... നീ വന്ന കാര്യം പറ "

"അഭിമുഖത്തിന് സമയം അനുവദിച്ചിരുന്നു "

"പ്രായം കുറെ ആയില്ലേ അനിയാ . മറവി പിടിച്ച് തുടങ്ങി "

"എന്നാല്‍ പിന്നെ ഇതൊക്കെ വിട്ടിട്ടു വീട്ടില്‍ ഇരിക്കുന്നതല്ലേ നല്ലത് ? കൊച്ചു മക്കളെയും കളിപ്പിച്ച് , പണ്ട് ആളെ പറ്റിക്കാന്‍ എഴുതിയ ഇക്കണോമിക്ക്സ് തരികിടകളുടെ റോയല്‍റ്റിയും വാങ്ങി ..."

"ഡേയ് ...ഞാന്‍ ഒരു പ്രധാനമന്ത്രി അല്ലേഡേ ? കുറച്ച് കൂടെ മാന്യമായിട്ട് ..."

"താങ്കള്‍ മാഡത്തിന്‍റെ അടിപാവാട കഴുകല്‍ , അമൂല്‍ ജിക്ക് ഇങ്ക് കുറുക്കി കൊടുക്ക‍ല്‍ എന്നിവ മുഴുവന്‍ സമയ ജോലികളായി സ്വീകരിച്ചതിനു ശേഷം നാട്ടില്‍ ഇപ്പോള്‍ താങ്കളുടെ അവസ്ഥയും ഹെല്‍മെറ്റ്‌ പിരിവ് ഫുള്‍ ടൈം പണിയാക്കിയ പോലീസിന്‍റെയും അവസ്ഥ ഏതാണ്ട് ഒരു പോലെയാണ് . നോ റെസ്പെക്റ്റ് അറ്റ് ആള്‍"

"അഭിമുഖം തുടങ്ങെടാ !!!"

"ആയിക്കോട്ടെ .ആദ്യമായിട്ട് വ്യക്തിപരമായ ഒരു ചോദ്യം . പണ്ട് താങ്കള്‍ക്ക് ഇന്‍റര്‍നാഷണല്‍ മോഷണ ഫണ്ടിലും ഈ അടിപാവാട കഴുകലും .ഇങ്ക് കുറുക്കലും തന്നെയായിരുന്നോ പണി ?"

"അല്ല. അണ്ടര്‍ സ്കേര്‍ട്ട്‌ വാഷിംഗ് ആന്‍ഡ്‌ ബേബി ഫുഡ്‌ പ്രോസിസ്സസിംഗ് ."

"തൊമ്മിക്കുഞ്ഞ് അമേരിക്കയില്‍ പോയാല്‍ ടോം.കേ. ഞ്ച് ആകുമ്പോലെ അല്ലെ? "

"ഏതാണ്ട്."

"ഇനി നമുക്ക് പ്രധാന വിഷയത്തിലേക്ക് കടക്കാം. അഴിമതി , കള്ളപ്പണ നിരോധന ബില്ലിന്‍റെ പരിധിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും കൊണ്ട് വരണം എന്ന ആവശ്യം ഉന്നയിച്ച് നീല്‍ തോമ നടത്തിയ നിരാഹാര സത്യാഗ്രഹത്തെയും , അത് പൊളിച്ചടുക്കി കൊടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെയും കുറിച്ച് താങ്കളുടെ അഭിപ്രായം അറിയാന്‍ ഞങ്ങളുടെ വായനക്കാര്‍ക്ക് ഏറെ താത്പര്യം ഉണ്ട് "

"നീല്‍ തോമ ...കള്ള നാ ...."

"സാര്‍ !!!"

"സോറി ...കള്ള നാണയം . ആരാ ഈ നീല്‍ തോമ എന്ന് നിങ്ങള്‍ ഒന്ന് വിശദമായി അന്വേഷിക്കണം . ഏതോ റബര്‍ കാട്ടില്‍ ഇരുന്ന് തുണ്ട് കഥകളും , കൌതുക വാര്‍ത്തകളും , ഇക്കിളി സാഹിത്യവും അച്ചടിച്ച് വിറ്റ് കോടികള്‍ ഉണ്ടാക്കിയവനാണ് അവന്‍ . അങ്ങനെ ഒരുത്തന് എന്നെ അഴിമതി നിരോധന ബില്ലിന്‍റെ പരിധിയില്‍ കൊണ്ട് വരണം എന്ന ആവശ്യം ഉന്നയിക്കാന്‍ എന്ത് അവകാശം "

"ഈ പറഞ്ഞത് ഒന്നും നിയമം മൂലം നിരോധിച്ചിട്ടുള്ള പണികള്‍ അല്ലല്ലോ സാര്‍ നമ്മള്‍ എല്ലാവരും, അവനനവന് അറിയാവുന്ന പണികള്‍ ചെയ്ത് ജീവിക്കുന്നു . സാറ് അടിപ്പാവാട കഴുകുന്നു , തോമ തുണ്ട് എഴുതുന്നു . പിന്നെ അത്രയല്ലേ ഉള്ളു.വി കേ എന്‍ , ബഷീര്‍ ലെവലില്‍ ഒക്കെ എഴുതണം എന്ന് തോമക്ക് ആഗ്രഹം കലശലായി ഉണ്ട് . പക്ഷേ അവന്‍റെ കൈയ്യില്‍ ഉള്ളതല്ലേ അവനെടുത്ത് പൂശാന്‍ പറ്റു.അവന്‍റെ വി കെ എന്‍ /ബഷീര്‍ ആഗ്രഹം സാറിന് സമര്‍ത്ഥനായ ഒരു ഭരണാധികാരിയായി അറിയപ്പെടണം എന്നുള്ള ആഗ്രഹം പോലെ കണ്ടാല്‍ മതി "

"മാഡത്തിന്‍റെ അടിപാവാട കഴുകുന്നത് ഈ രാജ്യത്തെ ഏറ്റവും മഹത്തരമായ ജോലിയാണ്. അത് കഴിഞ്ഞ പത്തു പതിനഞ്ച് കൊല്ലങ്ങളായി വൃത്തിയായി ചെയ്യുന്ന ഞാന്‍ എവിടെക്കിടക്കുന്നു , വെറും തുണ്ട് സാഹിത്യകാരനായ ലവന്‍ എവിടെ കിടക്കുന്നു"

"ശരി, സമ്മതിച്ചു .പക്ഷേ നീല്‍ തോമ നിയമങ്ങള്‍ ഒന്നും ലംഘിക്കാത്ത കാലത്തോളം , അയാള്‍ എന്ത് ജോലി ചെയുന്നു എന്ന് നോക്കേണ്ട കാര്യമുണ്ടോ. അയാളുടെ ആവശ്യങ്ങള്‍ ന്യായമാണോ എന്ന് മാത്രം നോക്കിയാല്‍ പോരെ ? "

"ന്യായമായ ആവശ്യങ്ങളോ ? അവന്‍റെ ആവശ്യങ്ങള്‍ ശുദ്ധ അനാവശ്യങ്ങളാണ്. തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിനെ അങ്ങനെ കണ്ട ആപ്പ ഊപ്പ ബില്ലുകളുടെ ഒന്നും പരിധിയില്‍ കൊണ്ട് വരാന്‍ ഒക്കില്ല"

"അപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ രാജ്യത്തെ നിയമത്തിന് അതീതമാണ് എന്നാണോ സാര്‍ പറയുന്നത് ? "

"ഈ ജനാധിപത്യ രാജ്യത്തെ പരമോന്നത പദവികളില്‍ ഒന്നല്ലേഡേ പ്രാധാനമന്ത്രി പദം ?"

"അത് കൊണ്ട് അത് നിയമങ്ങള്‍ക്ക് അതീതമാണോ ?"

"എന്നല്ല...പിന്നെ വ്യക്തിപരമായി ഞാന്‍ അഴിമതികള്‍ക്ക് മേലെയല്ലേ ?"

"അഴിമതി കാണിക്കുന്നതില്‍ മേലെയാണെന്നോ ?"

"ഡാ!!!"

"താങ്കളെക്കുറിച്ച് വ്യക്തിപരമായി പറഞ്ഞാല്‍ , ഈ ജനാധിപത്യ രാജ്യത്ത് ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതെ താങ്കള്‍ എങ്ങനെ ഈ പദവിയില്‍ എത്തി എന്ന് ഈ രാജ്യത്തെ തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും അറിയില്ല . ബാക്കി പത്ത് ശതമാനം വിദ്യാഭ്യാസമുള്ള ശുദ്ധ വിവരദോഷികള്‍ മാധ്യമങ്ങള്‍ താങ്കളെ മാര്‍ക്കറ്റ് ചെയ്ത മോഷണ ഫണ്ടിലെ കിടിലം, പത്ത് പി എച് ഡി എടുത്ത ബുദ്ധിജീവി ;ഇതൊക്കെ വിശ്വസിച്ച്,ഹോ എ കെയെ പ്രധാനമന്ത്രിയായി കിട്ടിയത് നമ്മുടെ പുണ്യമാണ് എന്ന മട്ടില്‍ നടക്കുകയാണ് . അത് കൊണ്ട് താങ്കളുടെ വ്യക്തിത്വത്തിന്‍റെ മഹത്ത്വം ഒരുപാട് പൊക്കിപ്പിടിക്കാതിരിക്കുകയാണ് നല്ലത്."

"പക്ഷേ തന്ത്ര പ്രധാന തീരുമാനങ്ങള്‍ ..."

"കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ താങ്കള്‍ എടുത്ത തന്ത്ര പ്രധാന തീരുമാനങ്ങള്‍ ഇന്ധന വില തോന്നിയത് പോലെ കൂട്ടാന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കി , പല അഴിമതികളും അന്വേഷിക്കാന്‍ ആവശ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉണ്ട വിഴുങ്ങിയത് പോലെ മൌനം പാലിച്ചു ; ഇതൊക്കെയല്ലേ ? ഇനി തന്ത്ര പ്രധാന തീരുമാനങ്ങള്‍ വേറെ എന്തെങ്കിലുമൊക്കെ താങ്കള്‍ ഒളിച്ചിരുന്ന് ആരും അറിയാതെ എടുക്കാറുണ്ട് എന്ന് തന്നെ ഇരിക്കട്ടെ . എങ്കില്‍ ആ ഒരറ്റ കാരണം കൊണ്ട് പ്രധാനമന്ത്രി ഈ രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനാണോ ?"

"ഒരിക്കലുമല്ല . പക്ഷെ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നീല്‍ തോമ ഒരു ശുദ്ധ അഭാസനാണ് . മാത്രമല്ല പഞ്ച നക്ഷത്ര ഹോട്ടലില്‍ ഉള്ള സൌകര്യങ്ങളെക്കാള്‍ വലിയ സൌകര്യങ്ങള്‍ ഒരുക്കിയാണ് നിരാഹാരം കിടന്നത്. പിന്നെ അവന്‍റെ പിന്നില്‍ പ്രതിപക്ഷത്തിന്‍റെ കറുത്ത കരങ്ങള്‍ ഞാന്‍ കാണുന്നു. രാവണ ഭൂമി മൈതാനത്ത് , അവനെ പൊക്കാന്‍ രാത്രി പോലീസ് കയറിയപ്പോള്‍ ലവന്‍ ഓടി.ഓടുന്നതിനിടെ അവന്‍റെ മുണ്ടഴിഞ്ഞു വീണപ്പോള്‍ അടിയില്‍ കാവി അണ്ടര്‍വെയര്‍ പോലീസുകാര്‍ കണ്ടിരുന്നു ."

"ഈ പറഞ്ഞത് ഒന്നും നീല്‍ തോമ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ സാധുത ഇല്ലതാക്കുന്നില്ലല്ലോ? തോമ അഭാസനാണ് എങ്കില്‍ അവന് കൊള്ളം. നിയമം വല്ലതും ലംഘിച്ചിട്ടുണ്ടെങ്കില്‍ അവനിട്ട് കൊള്ളും. പ്രതിപക്ഷം എന്ന് പറയുന്നത് ഐ എസ് ഐയുടെ ഈ നാട്ടിലെ ബ്രാഞ്ച് അല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ തന്നെയല്ലേ അവരും ? തോമയുടെ അണ്ടര്‍വെയറിന്‍റെ കളര്‍ എന്തായിരുന്നു എന്നുള്ളതല്ല എന്‍റെ ചോദ്യം. തോമയുടെ പ്രധാന ആവശ്യങ്ങള്‍ രണ്ടാണ്. ഒന്ന് ,വിദേശ ബാങ്കുകളില്‍ ഒളിപ്പിക്കപ്പെട്ട കണക്കില്ലാത്ത കള്ളപ്പണം നമ്മുടെ നാട്ടിലേക്ക് മടക്കി കൊണ്ട് വരിക. രണ്ട് താങ്കളുടെ ഓഫീസ് ഉത്പടെ സകല സര്‍ക്കാര്‍ സംവിധാനങ്ങളെയും അഴിമതി നിരോധന ബില്ലിന്‍റെ പരിധിയില്‍ കൊണ്ട് വരിക. ഈ ആവശ്യങ്ങള്‍ ന്യായമാണോ അല്ലയോ ? എന്‍റെ ചോദ്യം അതാണ്"

"ഒരിക്കലും ന്യായമല്ല "

"എന്ത് കൊണ്ട് എന്ന് കൂടി വിശദമാക്കാമോ ?"

"പൊന്നനിയാ , ഈ ആവശ്യങ്ങള്‍ ഞാന്‍ അംഗീകരിച്ചാല്‍ എന്‍റെ തല വെട്ടി അവര്‍ ഫൂട്ട്ബാള്‍ കളിക്കും "

"ആര് ?"

"എന്‍റെ സഹ മന്ത്രിമാര്‍ മുതല്‍ മാഡം വരെ .പിന്നെ രാജ്യത്തെ വന്‍ തോക്കുകളും "

"അപ്പൊ സാര്‍ പേരിനൊരു പ്രധാനമന്ത്രി .റബര്‍ സ്റ്റാമ്പ്‌ പോലെ .ഭരണം ഒക്കെ അവര് നോക്കിക്കോളും , അല്ലേ ?"

"എഴുന്നേറ്റ് പോടാ അവിടുന്ന് . അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അവന്‍റെ ഒരു കണ്ടുപിടുത്തം."

Tuesday, July 5, 2011

കോടികളുടെ കഴപ്പ്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും ലക്ഷം കോടിക്ക് മേല്‍ വരുന്ന സ്വത്തുക്കള്‍ കണ്ടെത്തി . ഇനിയും കൂടുതല്‍ കണ്ടെത്താന്‍ സാധ്യതകള്‍ ഏറെ. സകല അവന്മാരും ഇപ്പോള്‍ നിധി എങ്ങനെ സംരക്ഷിക്കാം , അത് കേരളത്തിനു വേണ്ടി ചിലവാക്കണോ അതോ ഇന്ത്യക്ക് മുഴുവന്‍ വേണ്ടി ചിലവാക്കണോ , കമ്പ്ലീറ്റ് രാജാ കുടുമ്പം നാട്ടുകാരെ പറ്റിച്ച് ഉണ്ടാക്കിയ സ്വത്തുക്കളാകും തുടങ്ങിയ ഘോര ചര്‍ച്ചകളിലാണ്. ഇതെല്ലാം കൂടി കേട്ടപ്പോള്‍ എനിക്ക് ചില്ലറ ഡൗട്ട്സ്. അതാണ്‌ ഈ പോസ്റ്റ്. അത് ഒന്നേ രണ്ടേ എന്ന് കുറിച്ച് അങ്ങ് പറഞ്ഞേക്കാം.

1) ഈ ലക്ഷം കോടി രൂപയുടെ നിധി നാട്ടുകാരെ പറ്റിച്ച് തിരുവതാങ്കൂര്‍ രാജ കുടുമ്പം ഇത്രകാലം സൂക്ഷിച്ചിരുന്ന സ്വത്തുക്കളാണെങ്കില്‍ , എന്ത് കൊണ്ട് ഇത്ര കാലം അവരുടെ അധീനത്തില്‍ ഇരുന്ന ക്ഷേത്രത്തിലെ അറകളില്‍ നിന്ന് അവര്‍ അത് മാറ്റിയില്ലേ ? മാറ്റാത്തത് പോട്ടെ , അറകള്‍ പരിശോധിക്കാന്‍ പൊക്കി പിടിച്ച് (ഷെര്‍ലക്കിന്‍റെ ലെന്‍സേ.) അകത്തോട്ടു കയറിയ സാറന്മാര്‍ പറഞ്ഞതനുസരിച്ച് പല അറകളും അനേക വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ് കാണപ്പെട്ടത്. ഇനി രാജ കുടുമ്പമായത് കൊണ്ട് സ്വര്‍ണ്ണ നാണയങ്ങളും രത്നാഭരണങ്ങളും ഒക്കെ അറകള്‍ തുറക്കാതെ മായ വഴി അവരുടെ മുന്നില്‍ എത്തുന്ന സെറ്റപ്പ് വല്ലതും ഉണ്ടാകുമോ ?

2) ഈ സ്വത്തുക്കള്‍ രാജ്യ നന്മക്കു വേണ്ടി ഉപയോഗിക്കണം എന്ന് വാദിക്കുന്ന ഒരു പക്ഷം ആളുകള്‍ ഉണ്ടെന്ന് കേട്ടു.വേണ്ടത് തന്നെ. നാട്ടില്‍ നല്ല റോഡുകളും , എല്ലാ വിധ മികച്ച സൌകര്യങ്ങളും ഉണ്ടാക്കാന്‍ ഈ സ്വത്ത് സഹായകമായാല്‍ , അത് വളരെ നല്ലൊരു കാര്യമാണ്. പക്ഷെ പത്മനാഭന്‍റെ സ്വത്തില്‍ തൊട്ടാല്‍ തൊട്ടവനെ കാച്ചും എന്നാ മട്ടില്‍ ഒരു പക്ഷവും ഉണ്ട് .അവിശ്വാസികള്‍ക്ക്‌
(അന്യമതസ്ഥര്‍) കൂടി വേണ്ടി ചിലവഴിക്കാന്‍ പത്മനാഭന്‍റെ സ്വത്തില്‍ തൊടാന്‍ പാടില്ല എന്നാണത്രേ അവരുടെ പക്ഷം. ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല എന്ന നിലയ്ക്ക് നാട്ടിലുള്ള ക്രിസ്ത്യന്‍ , മുസ്ലീം ,ദേവാലയങ്ങളുടെ വരുമാനം എല്ലാം ഓഡിറ്റ്‌ ചെയ്ത് , അവിടങ്ങളില്‍ ഒരു കൊല്ലം ലഭിക്കുന്ന വരുമാനം (എന്നാലെ ലക്ഷം കോടിയുടെ ആയിരത്തിലൊന്ന് എങ്കിലും വരൂ) ഈ നാട് നന്നാക്കല്‍ ഫണ്ടിലേക്ക് സംഭാവന ചെയ്ത് മറ്റു മത വിശ്വാസികള്‍ കൂടി ഈ സംരഭത്തില്‍ പങ്കാളികള്‍ ആയാല്‍ സംഗതി 'ജാ' എന്ന് ഇരിക്കും . ഇല്ലേ ?

3)
ഈ ചോദ്യം നിയമത്തില്‍ വിവരമുള്ള ആരെങ്കിലും ഉണ്ടെകില്‍ അവര്‍ക്കാണ് . ഏതോ ഒരു ധാര്‍മിക ബോധമുള്ള പൌരന്‍ സുപ്രീംകോടതി വരെ കയറി ഇറങ്ങിയാണ്‌ ഇപ്പോള്‍ നടക്കുന്ന പരിശോധനക്കുള്ള ഒപ്പിച്ചത് എന്ന് എവിടെയോ വായിച്ചു . സുബ്രഹമണ്യ അയ്യര്‍ക്ക് (ചുമ്മാ ഒരു പേര് പറഞ്ഞതാണ്.ഒര്‍ജിനല്‍ ധര്‍മ്മക്കാരന്‍റെ [ധാര്‍മ്മികം ഇന്‍ മൈ സ്റ്റൈല്‍ ] പേരൊക്കെ ആര് ഓര്‍ക്കുന്നു ) പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പരിശോധിപ്പിക്കാന്‍ ഉള്ള ഉത്തരവ് കോടതിയില്‍ നിന്നും കിട്ടുമെങ്കില്‍. എന്‍റെ സുഹൃത്ത് തോമസ് കുട്ടിക്ക് വേളാങ്കണ്ണി പള്ളിയുടെയും , ഇബ്രാഹിം കുട്ടിക്ക് അയാള്‍ക്ക് താത്പര്യമുള്ള ഏതെങ്കിലും പള്ളിയുടെയും (കോടതിയെ സമീപിക്കും മുന്‍പ് പള്ളി ചൂണ്ടി കാണിക്കാം എന്ന് ഇബ്രാഹിം കുട്ടി വാക്ക് തന്നിട്ടുണ്ട് ) സ്വത്ത് വിവരങ്ങള്‍ സര്‍ക്കാര്‍ അധകൃതരെ സോറി അധികൃതരെക്കൊണ്ട് പരിശോധിപ്പിക്കാനുള്ള വിധി കിട്ടാന്‍ എന്തെങ്കിലും നിയമ തടസമുണ്ടോ ? അതോ ബൈബിളും , ഖുറാനും വിശദമായി പഠിച്ചതിനു ശേഷമേ അക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളോ? ഞാന്‍ എല്‍ എല്‍ ബി ഫെയില്‍ ആയിരുന്നത് കൊണ്ട് എനിക്ക് ഇക്കാര്യത്തിലെ നിയമം അത്ര പിടുത്തം പോര . ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാല്‍ ഉപകാരം .

ഇനി ഒരല്‍പ്പം നാട്ടുകാര്യങ്ങള്‍ :

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമാവര്‍മ്മ എന്ന അവസാനത്തെ തിരുവതാങ്കൂര്‍ രാജാവ് , എനിക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയാണ് . ആ ഇഷ്ടത്തിന് കാരണം , തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഞാന്‍ അനുഭവിക്കുന്ന അത്യാവശ്യം കുഴപ്പമില്ലാത്ത (ബിഫോര്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി-ഒരു കുഴപ്പവും ഇല്ലായിരുന്ന ) റോഡുകള്‍ , വലിയ തട്ടുകേടില്ലാത്ത ജല വിതരണ സംവിധാനം (ഇതു ജപ്പാന്‍ വന്നാലും ഇന്നും തിരോന്തരംകാര്‍ക്ക് അരുവിക്കര ഡാമും അവിടുന്നുള്ള പൈപ്പും തന്നെ ശരണം ) ഒക്കെ ചിത്തിര തിരുനാളിന്‍റെ കാലത്ത് ഉണ്ടാക്കിയതാണ് എന്നുള്ളത് കൊണ്ടാണ് . ജനകീയ പ്രക്ഷോഭം , ബാലെറ്റ് എന്നൊക്കെ പറഞ്ഞു അധികാരത്തില്‍ വന്ന ഒരുത്തനും കഴിഞ്ഞ പത്തറുപത്തിയഞ്ച് വര്‍ഷങ്ങളായി ഇവിടെ സേവനം പോയിട്ട് ജനത്തിനു ഉപകാരപ്രദമായ ഒരു ക്ഷൌരവും ചെയ്തിട്ടില്ല. ചെയ്തിരുന്നെങ്കില്‍ ഇന്ന് കേരളം ഈ കാണുന്ന ദുരിതാവസ്ഥയില്‍ എത്തുമായിരുന്നില്ല. അപ്പോള്‍ പിന്നെ എന്‍റെ നോട്ടത്തില്‍ ,ചിത്തിര തിരുനാള്‍ ഇന്നുള്ള ഖദറും, ചുവപ്പും, കാവിയും , പച്ചയും ഒക്കെക്കൊണ്ട്‌ ലങ്കോട്ടി കെട്ടുന്ന നിരവധി രാജാക്കന്മാരെക്കാള്‍ ഭേദപ്പെട്ട ഭരണാധികാരിയാണ്. ഒരു ക്ണാപ്പന്‍ രാഷ്ട്രീയ കക്ഷിയും പറയാതെ തിരുവനന്തപുരത്തെ വ്യാപാരികള്‍ എല്ലാവരും, ഏക മനസ്സോടെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചത്‌ ചിത്തിര തിരുനാള്‍ മരിച്ചപ്പോള്‍ മാത്രമാണ് . എല്ലാ ജാതിക്കും അതീതര്‍ എന്ന് നടിച്ച് പഴയ ചതുര്‍വര്‍ണ്യത്തെക്കാള്‍ ഉഗ്ര വിഷമുള്ള ജാതിത്തിരിവ് മനസ്സില്‍ സൂക്ഷിക്കുന്ന ചില ഫ്രാഡുകള്‍ , തിരുവനന്തപുരത്തെ വ്യാപാരികളുടെ പ്രവര്‍ത്തിയെ 'വിട്ടു മാറാത്ത അടിമത്ത മനോഭാവം' എന്നൊക്കെ വിശേപ്പിച്ചേക്കാം . പക്ഷേ ഞാന്‍ അതിനെ കാണുന്നത് , തിരുവനന്തപുരത്ത്കാര്‍ ആ മനുഷ്യന് നല്‍കിയ ആദരവായിട്ടാണ് (വ്യക്തിപരമായി ഞാന്‍ ഇത്തരം നേരത്തെ പറഞ്ഞ ഫ്രാഡ് കാപെറുക്കികളുടെ അഭിപ്രായങ്ങള്‍ക്ക് തെരുവില്‍ കുരയ്ക്കുന്ന നായ്ക്കളുടെ കുരയുടെ വില പോലും , കൊടുക്കാറില്ല. പിന്നെ ഇത് പബ്ലിക്കായി ആര്‍ക്കും അഭിപ്രായം പറയാവുന്ന വേദിയാണ് എന്നുള്ളത് കൊണ്ട് പറഞ്ഞു എന്ന് മാത്രം).

ഇനി ചിത്തിര തിരുനാള്‍ പക്കാ ഫ്രാഡ് ആയിരുന്നു എന്ന് സ്ഥാപിക്കുന്ന, ഏതെങ്കിലും പോച്ചമ്പള്ളി കുട്ടിചാത്തന്‍ എഴുതിയ ചരിത്ര രേഖകള്‍ ആരെങ്കിലും ഹജരാക്കിയാലും എന്‍റെ അഭിപ്രായങ്ങള്‍ മാറാന്‍ സാധ്യതയില്ല .കാരണം അങ്ങേരുടെ ഭരണ കാലത്ത് തിരുവനന്തപുരത്ത് നടന്ന വികസനങ്ങളുടെ നല്ല വശങ്ങള്‍ അനുഭവിക്കുന്നത് എന്‍റെ തലമുറയാണ്. പിന്നെ വ്യക്തിപരമായി ചിത്തിര തിരുനാള്‍ നല്ലവനായാലും , മോശക്കരനായാലും എനിക്ക് ഒന്നുമില്ല താനും.

ഇത്രയും നാട്ടുകാര്യം പറഞ്ഞത് , പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ , ഇപ്പോഴും അവിടെ തന്നെ സുരക്ഷിതമായി ഇരിക്കുന്നതിന് നന്ദി പറയേണ്ടത് (തെണ്ടികള്‍ ജനങ്ങള്‍ അല്ല .ഇനി ആ സ്വത്തുക്കള്‍ കയ്യിട്ടു വരാന്‍ പോകുന്നവര്‍ ) തിരുവതാങ്കൂര്‍ രാജ വംശത്തോട്‌ തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നത് കൊണ്ടാണ് . അമ്പതു കൊല്ലം മുന്‍പ് , അവര്‍ അത് മുഴുവന്‍ അവിടുന്ന് ചുമന്നു മാറ്റിയിരുന്നെങ്കില്‍ , ഇന്ന് നിധി കുഴിക്കാന്‍ ചെന്നവന്‍ തമിഴിലെ മുഖങ്ങളായി , പുതിയ മുഖം പാട്ടും പാടി , മഞ്ചും കഴിച്ചു വന്നേനെ.

പ്രത്യേകം ശ്രദ്ധിക്കുക : ഇനി സമീപ ഭാവിയില്‍ ഉണ്ടാകുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ പുതിയ ഭരണ സമതിയില്‍ (അങ്ങനെ ഒരെണ്ണം ഞാന്‍ മുന്നില്‍ കാണുന്നു ) എനിക്ക് മോശമല്ലാത്ത ഒരു സ്ഥാനവും , ലക്ഷം കോടിയില്‍ കയ്യിട്ടു വാരി നക്കാന്‍ അവസരവും തരുകയാണെങ്കില്‍ , ഈ പറഞ്ഞതൊക്കെ മാറ്റിപ്പറഞ്ഞ് , 'ലക്ഷം കോടി നിരുപാധികം ജന നമയ്ക്ക് വിനയോഗിക്കുക ' എന്ന ബാനര്‍ ഞാന്‍ പിടിക്കും. കണ്ണില്‍ ചോരയില്ലാതെ തന്നെ പിടിക്കും.