Thursday, September 17, 2009

ചെലവ് ചുരുക്കല്‍- മാഡം മോഡല്‍

ഇക്കണോമിക്‌ ക്ലാസില്‍ സഞ്ചരിക്കാനുള്ള ത്യാഗ മനോഭാവം ഭാരതത്തിന്റെ ബഹു (മരുമോള്‍ എന്ന് സിസിലിയന്‍ സ്ലാങ്ങ്) ഇറ്റാലിയന്‍ മാഡം കാണിച്ചു തരികയും, തൊട്ടു പിന്നാലെ സത്പുത്രന്‍ ട്രെയിനില്‍ ചെയര്‍ കാറുകളില്‍ സഞ്ചരിച്ചു ഇന്ത്യയിലെ ദരിദ്രരുടെ കണ്ണുനീര്‍ ഒപ്പുവാന്‍ തീരുമാനിക്കുകയും ചെയ്തതോടെ ചെലവ് ചുരുക്കല്‍ തരംഗം ഭാരതത്തില്‍ പിടിച്ചാല്‍ കിട്ടാതെ അഫ്ഗാന്‍ ബോര്‍ഡര്‍ കടന്ന മട്ടാണ്. ഒരു ഇക്കണോമിക്‌ ക്ലാസ്സ്‌ യാത്ര കൊണ്ടൊന്നും മാഡം (പുത്രനും) പരിപാടി നിറുത്താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പറയുന്നത്.

സാമ്പത്തിക മാന്ദ്യം മുതല്‍ അറബിക്കടലിലെ ന്യൂന മര്‍ദ്ദത്തിന് വരെ ശാസ്ത്ത്രീയ വിശകലനങ്ങളും , ഉപദേശങ്ങളും നല്‍കുന്ന നമ്മുടെ നാട്ടിലെ എണ്ണം പറഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഇതെല്ലാം കണ്ടുംകേട്ടും വെറുതെ ഇരിക്കുമോ? ഇല്ല. ചിലവ് ചുരുക്കി ഭാരതത്തിനെ ഒരരികാക്കാന്‍ വേണ്ട ഉപദേശങ്ങളുടെ പ്രവാഹമാണത്രേ ഇപ്പോള്‍. മാഡത്തിനെയും പുത്രനെയും മാത്രമല്ല രാജ്യത്തെ പ്രമുഖന്മാരായ പലരെയും മേല്‍പ്പറഞ്ഞ വിദഗദ്ധന്മാര്‍ പിടിച്ച് ഉപദേശിച്ച് കഴിഞ്ഞത്രേ.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളില്‍ ഏവരും എഴുന്നേറ്റു നിന്ന് കൈയടിച്ച് അംഗീകരിച്ചത് ഇന്ത്യയുടെ സൈനികരുമായി ബദ്ധപെട്ട ഒരു ഉപദേശമായിരുന്നു എന്നാണ് ശ്രുതി. ജമ്മു കാശ്മീര്‍ , പഞ്ചാബ് അതിര്‍ത്തികളില്‍ സൈനികര്‍ക്ക് പുതിയ യന്ത്രത്തോക്കുകള്‍ക്ക് പകരം കളിത്തോക്കുകള്‍ നല്‍കുക.പാക്കിസ്ഥാന്‍കാരെ ചുമ്മാ പേടിപ്പിച്ചാല്‍ മതി അവര്‍ നന്നായിക്കോളും.ചൈനീസ്‌ അതിര്‍ത്തികളില്‍ ഈ തോക്കുകള്‍ മതിയാവാതെ വന്നാല്‍ , അതാതു ഭാഗങ്ങളില്‍ ചൈനക്ക് നമ്മുടെ കൈയ്യില്‍ നിന്നും വേണ്ട സ്ഥലം ആയിരം കൊല്ലത്തേക്കോ മറ്റോ പാട്ടത്തിന് കൊടുത്ത്, മോശമല്ലാത്ത ഒരു തുക പ്രധാന പാവ , പ്രതിരോധപ്പാവ , കൂട്ടുക്കക്ഷി അധ്യക്ഷ എന്ന്വിരുടെ കീശയിലേക്ക്‌ മുതല്‍ക്കൂട്ടണം എന്ന അനുബന്ധ നിര്‍ദ്ദേശവും പരക്കെ അംഗീകാരം നേടിയത്രേ . ആരുടെ കീശയിലേക്കായാലും പണം ഇന്ത്യയിലേക്കല്ലേ വരുന്നത് എന്ന് ചോദിച്ച സാമ്പത്തിക ശാസ്ത്രജ്ഞന് പ്രധാന പാവ സ്വന്തം കാശില്‍ ചായയുടെ കൂടെ ഒരു പരിപ്പ് വട കൂടി വാങ്ങി കൊടുത്തു എന്നാണ് കേള്‍വി.

കളിത്തോക്കുകള്‍ മിക്കവാറും ഇറ്റലിയിലുള്ള മാഡത്തിന്റെ ബന്ധുക്കള്‍ക്കോ , പഴയ കേസ് കെട്ടുകള്‍ക്കോ അങ്ങനെ ആരെക്കെങ്കിലും ഇടനിലയുള്ള ഏതെങ്കിലും കമ്പനിക്ക് നല്‍കിയാല്‍ മതി എന്നതാണ് പൊതുവായ അഭിപ്രായം. വിശ്വാസമുള്ളവരെ ആരെയെങ്കിലും ഇത്തരം പണികള്‍ ഏല്‍പ്പിക്കണം എന്ന് പഴമക്കാര്‍ പറഞ്ഞിട്ടുണ്ടത്രേ. ഇനി അതല്ല ഇസ്രായേലില്‍ നിന്നുള്ള കമ്പനികള്‍ വല്ലതുമാണ് കരാര്‍ പിടിക്കുന്നതെങ്കില്‍ പ്രതിരോധ അന്തപ്പന്‍ നേരിട്ട് മാത്രമേ അവരോട് ഇടപെടാവു. പുണ്യവാളന്‍ ദമ്പടി അണാ പൈ കുറയാതെ മൊത്തത്തില്‍ കെട്ടിപ്പെറുക്കി മാഡത്തിന്റെ കാലിന്റെ ....ചുവട്ടില്‍ കൊണ്ട് വെച്ചു കൊള്ളുമത്രേ.മരിക്കും വരെ കേരളത്തിലേക്ക് വരാതെ സര്‍ക്കാരു ചിലവില്‍ ഡല്‍ഹിയില്‍ പുട്ടടിച്ച് കഴിയാനുള്ള വകുപ്പില്‍ കവിഞ്ഞ് അന്തപ്പന്‍ പുണ്യവാളന് പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നുമില്ലത്തതാവാം വിദഗ്ദ്ധരെക്കൊണ്ട് ഇപ്രകാരം പറയിപ്പിച്ചത്.കേരളത്തിന്‍റെ പുണ്യമാണ് അന്തപ്പന്‍ എന്ന് പറയാതെ വയ്യ.

മാഡത്തിന് തത്കാലം ഇത്രയൊക്കയെ ഇന്ത്യക്കാര്‍ക്ക് വേണ്ടി ത്യാഗം സഹിക്കാന്‍ വകുപ്പുള്ളൂ എങ്കിലും മകന്‍ ചെറുപ്പമായതിനാല്‍ പുള്ളി കൂടുതല്‍ ഇടിച്ച് നില്‍ക്കേണ്ടത് മസ്റ്റാണ് എന്നാണ് പൊതു മതം. മാഡത്തിന്റെ പുത്രന്‍ ഇനി ഭാവി കാമുകിമാരെയൊക്കെ കൊളംബിയ , സ്പെയിന്‍ തുടങ്ങിയ ദേശങ്ങള്‍ക്ക് പകരം തോപ്രാങ്കുടി , മണ്ണാമൂല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തണം എന്നതാണ് അദ്ദേഹത്തിന്‌ ലഭിച്ച ഉപദേശം . യാത്രാ ചെലവ് എത്രയാ ലാഭം. പഴയ കൊളംബിയന്‍ കാമുകിയുടെ തന്തപ്പടിയുടെ പൊടി ബിസിനസ്സിന്റെ അത്രയും വരില്ലെങ്കിലും ഇടുക്കി പ്രദേശത്ത്‌ മോശമല്ലാത്ത നീലച്ചടയന്‍ തോട്ടങ്ങള്‍ക്കുടമകളായ കര്‍ഷക ശ്രീകള്‍ അനവധി ഉണ്ടെന്ന കാരണത്താല്‍ വട്ടചിലവും തട്ട് കൂടാതെ നടക്കും എന്ന കാരണം കൊണ്ട് മാത്രം ചിലപ്പോള്‍ സത്പുത്രന്‍ ഈ ഉപദേശം സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സംഭവത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കേരളത്തിലേക്ക് എത്തിയപ്പോള്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായിരുന്നു . തിരുവനന്തപുരം എം പി തറയൂരിന് ലഭിച്ച ഉപദേശം ക്യാനഡയിലേക്കോ , ന്യൂ യോര്‍ക്കിലെക്കോ സ്ഥിരമായി താമസം മാറ്റിക്കൊള്ളാനാണ് . ഗൂഗിള്‍ മാപ്പില്‍ പുള്ളി തിരുവനതപുരം കാണുന്നതും, ഇടയ്ക്കിടെ ചുമ്മാ ബീമാനത്തേല്‍ കയറി തിരുവനന്തപുരത്തേക്ക് പ്രത്യേകിച്ച് പ്രയോജനമില്ലാതെ പോകുന്നതും തമ്മില്‍ ആദ്യത്തേതാണ് സര്‍ക്കാരിന് ലാഭം. അമേരിക്കയിലോ മറ്റോ ആണ് പുള്ളിയെങ്കില്‍ ഗൂഗിള്‍ മാപ്പ് കാണാനുള്ള ഇന്റെര്‍നെറ്റിന്റെ കാശ് പോലും ഭാരതത്തിന്‌ ലാഭമാണ് എന്ന് പറയപ്പെടുന്നു.

അച്ചു മാമക്ക്‌ മുന്നില്‍ വിദഗ്ദ്ധര്‍ രണ്ടു വഴികളാണ് തുറന്നു വെച്ചത്. ഒന്നുകില്‍ രാജി വെച്ചു പുറത്തു പോവുക, അല്ലെങ്കില്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ വാ തുറക്കുക. അങ്ങനെയെങ്കില്‍ ഏത്തമിടാനും, ശയന പ്രദക്ഷിണം നടത്താനും പിബിക്ക് മുന്നിലേക്ക് വിമാന യാത്ര രണ്ടു കൊല്ലത്തില്‍ ഒരിക്കല്‍ മതിയല്ലോ.
അതേ സമയം ആഭ്യന്തര പുത്രന്‍ അടിയന്തരമായി രണ്ടു ചുരുള്‍ പഞ്ഞി വാങ്ങി ചെവികള്‍ അടച്ചാല്‍ ഇടയ്ക്കിടെ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ വക്കീല്‍ നോട്ടിസ് അയക്കേണ്ട ചെലവ് ലാഭിക്കാം എന്ന നിര്‍ദ്ദേശം പഞ്ഞി നിര്‍മിക്കുന്ന ഏതോ വിദേശ കുത്തകയെ സഹായിക്കാന്‍ വേണ്ടി സാമ്പത്തിക വിദഗ്ദ്ധര്‍ മനഃപൂര്‍വ്വം പറയുന്നതാണെന്ന് പന്തം കണ്ട മുക്കില്‍ ലോക്കല്‍ കമ്മറ്റി സ്ക്രെട്ടറി സഖാവ് കരിങ്കൊടി സാബു ആരോപിച്ചു .

ഇത്രയൊക്കെ പ്രമുഖര്‍ ചെയ്തു കളയും എന്ന നിലയിലായപ്പോള്‍ മാപ്രാണത്തെ ബീഡി തെറുപ്പുകാരന്‍ മുനീറും ചെലവ് ചുരുക്കാന്‍ തീരുമാനിച്ചു. രാത്രി കഞ്ഞിയുടെ കൂടെയുള്ള വറ്റല്‍ മുളക് മേലാല്‍ വേണ്ടാനു വെക്കുമെന്ന് അദ്ദേഹം സാമ്പത്തിക വിദഗ്ദ്ധരെ അറിയിച്ചു. മുനീറിന്റെ തീരുമാനത്തില്‍ വിദ്ധഗ്ദ്ധര്‍ക്ക് അത്ര തൃപ്തി പോരാ; ഫസ്റ്റ് ക്ലാസ്സില്‍ നിന്നും ഇക്കണോമിക്‌ ക്ലാസിലേക്ക് വരാനുള്ള മാഡം ജീവിക്കുന്ന ഈ നാട്ടില്‍ മുനീറിനെ പോലുള്ള ഒരു തെണ്ടി മിനിമം ആഴ്ച്ചയില്‍ രണ്ടു ദിവസത്തെ ഭക്ഷണം തന്നെ ഉപേക്ഷിക്കണം എന്നാണത്രേ അവര് പറയുന്നത്.മാത്രമല്ല ദിവസവും പത്തു കിലോമീറ്റര്‍ ബജാജ് എം എയ്റ്റിയില്‍ സഞ്ചരിച്ച് മാപ്രാണം എല്‍ പി സ്കൂളില്‍ മകളെക്കൊണ്ട് വിടുന്ന മുനീര്‍ ഇനി മുതല്‍ കാല്‍നടയായി വേണം ആ കര്‍മ്മം ചെയ്യാന്‍ എന്നും ചിലര്‍ വാദിക്കുന്നുണ്ട്.

3 comments:

nikhimenon said...

kannali classile visudha pashukkale pattiyulla shashi thiruvathaamkoor inte comment maranno?!

nikhimenon said...

manthri puthranu panji aavashyam thanne..!

Aadityan said...

പാവം MP യെ കന്നു കാലി കളുടെ കൂടെ യാത്ര ചെയിച്ചു കളഞ്ഞു ഇ ചെലവു ചുരുക്കല്‍ !!! ഇതിനൊക്കെ ജനം ചോദിച്ചോളും . ഇത്ര സുന്ദരനായ ഒരു മനുഷ്യനെ വൃത്തികെട്ട കന്നു കാലി കളുടെ കൂടെ ...... രഘു പാതി രഗവ രാജാ റാം ........ പെറ്റ തള്ള സഹിക്കുമോ ഇതൊക്കെ?