Saturday, March 7, 2009

എംപറര്‍ ഓഫ് ഗുഡ് ടൈംസ്‌

പത്രമോഫീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ ചുവട് പിടിച്ചാണ്,ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍, അവന്‍ ആ ക്ലബ്ബിലെത്തിയത്. അമ്പതില്‍ താഴെ മാത്രം അംഗങ്ങളുള്ള ക്ലബ്ബിന്റെയുള്ളില്‍ പ്രവേശിക്കാന്‍ അവന്‌ ഏറെ പണിപ്പെടേണ്ടി വന്നു. കോടികളുടെ വാര്‍ഷിക വരുമാന കണക്കില്‍ മാത്രം അംഗത്വം ലഭിക്കുന്ന ആ ക്ലബ്ബിന്റെ അകമൊന്നു കാണാന്‍ ,പത്രപ്രവര്‍ത്തകന്‍ എന്ന മേല്‍വിലാസം മാത്രം തികയില്ല എന്ന തിരിച്ചറിവോടെ, അപ്രതീക്ഷിതമായി സഹായത്തിനെത്തിയ പഴയ സഹപാഠിയായ,ക്ലബ് മാനേജര്‍ക്കൊപ്പം അവന്‍ അകത്ത് പ്രവേശിച്ചു. പേര്‍ഷ്യന്‍ പരവതാനികളും, വിലയേറിയ തിരശീലകളും , ആഡമ്പര പൂര്‍ണ്ണമായ ഇരിപ്പിടങ്ങളും, നിറഞ്ഞ ഉള്ളറകളില്‍,മദ്യം വിളമ്പുന്നത് , പഴയ ഖലീഫയുടെ അന്തപുരവാസിനികളെ ലജ്ജിപ്പിക്കാന്‍ പോന്ന തരത്തില്‍ വസ്ത്രധാരണം ചെയ്ത അതിസുന്ദരികള്‍.

ക്ലബ്ബിലെ ഏറ്റവും വിശിഷ്ടമായ പ്രത്യേക വിഭാഗത്തില്‍ , ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ അമ്മാനമാടുന്ന നാലഞ്ച് മുഖങ്ങള്‍ക്കൊപ്പം, പതിവ് സദസ്സ് കൂടുകയായിരുന്നു എമ്പറര്‍ ഫാല്‍ക്കണ്‍ ഗ്രൂപ്പ് ഉടമയായ എ കെ.
മുഖം കാണിക്കുവാന്‍ മാനേജര്‍ വഴി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഉല്ലാസ വേളകളുടെ ചക്രവര്‍ത്തി ,എന്തോ, അനുവാദം നല്‍കി.

അനുവദിക്കപ്പെട്ട ഇരിപ്പിടത്തില്‍,പാതി ഇരുന്നെന്ന് വരുത്തിയവന്‍ ,സംഭാഷണത്തിന് നല്ല തുടക്കം കുറിക്കാനായി ആശംസകളെ കൂട്ട് പിടിച്ചു "അശോക ചക്രവര്‍ത്തിയുടെ കിരീടവും, വാളും, അദ്ദേഹത്തിന്‍റെ കുതിരയുടെ കടിഞ്ഞാണും അമേരിക്കയില്‍ നടന്ന ലേലത്തില്‍ സ്വന്തമാക്കിയതിന് അഭിനന്ദനങ്ങള്‍,സര്‍"
"നിന്‍റെ അഭിനന്ദനങ്ങള്‍ ബാങ്കിലിട്ടാല്‍ , എന്ത് പലിശ കിട്ടും?" ചക്രവര്‍ത്തി തമോഗുണ പ്രധാനനായിരുന്നു.

പത്രധര്‍മ്മം (ആധുനികം) തൊണ്ടയില്‍ തടഞ്ഞ്‌ താന്‍ മരിച്ചു പോകുമെന്ന് അവന്‌ തോന്നി.
"നീ വന്ന കാര്യം പറ" മുന്നിലെ വിലയേറിയ സ്ഫടിക പാനപാത്രങ്ങള്‍ ,എണ്ണമില്ലാത്ത തവണകളില്‍ നിറയുന്നതിനിടെ, ഉഗ്രന്‍ അല്‍പ്പം മയപ്പെട്ടു.

"ആ ലേലത്തെ സംബന്ധിച്ച് ചില ചോദ്യങ്ങള്‍..." മടിച്ചു മടിച്ചാണ് അവന്‍ പറഞ്ഞത് .
"നീ വെറുതെ ചോദിക്ക്.ഇന്നത്തെ നേരമ്പോക്കിന് വഴിയെന്താ എന്നാലോചിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍"
"ഭാരതത്തിന്‌ ഏറെ വൈകാരികമായ ബന്ധങ്ങളുള്ള വസ്തുക്കളാണ് അശോക ചക്രവര്‍ത്തിയുടെ വാളും , കിരീടവും, കുതിരയുടെ കടിഞ്ഞാണും."
"തന്നെ?"
"അതെ സര്‍ ...ഈ ചരിത്ര വസ്തുക്കള്‍ ഒരു വിദേശിയില്‍ നിന്നും സ്വന്തമാക്കി അങ്ങ് ഭാരതത്തിന്റെ മാനം രക്ഷിച്ചു എന്ന് ഞാന്‍ പറഞ്ഞാല്‍?പ്രത്യേകിച്ച് ഈ ലേലം നിറുത്തി വെയ്പ്പിക്കാനോ , ആ വസ്തുക്കള്‍ സ്വന്തമാക്കണോ കേന്ദ്ര സര്‍ക്കാരിന് പോലും കഴിയാത്ത സാഹചര്യത്തില്‍? "
"എടാ , പത്തിരുപത് കോടി രൂപ മുടക്കി ഞാന്‍ ഈ സാധനങ്ങള്‍ വാങ്ങിയത് എനിക്ക് പുരാവസ്തുക്കളോടുള്ള താത്പര്യം കൊണ്ടാണ്. അല്ലാതെ ഫാരതത്തിന്റെ അഫിമാനം ചംരക്ഷിക്കാനല്ലാ. മാത്രമല്ല ഞാന്‍ കള്ള് വിറ്റ് ,കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് മുടക്കി എന്തെങ്കിലും വാങ്ങിയാല്‍ ,അതെങ്ങനാട ഭാരതത്തിലെ അഷ്ടിക്ക് വകയില്ലാത്ത ശത കോടികളുടെ അഭിമാനമാകുന്നത്?അശോകന്റെ വാളുമായിട്ട് ഉള്ള ജോലി ഇന്ന് തെറിക്കുമോ അതോ നാളെയോ എന്ന് വേവലാതിപ്പെട്ട് നടക്കുന്നവന് എന്ത് പുല്ലിന്‍റെ വൈകാരിക ബന്ധമാടാ?"

പ്രതീക്ഷിക്കാത്ത വാക്കുകള്‍ കേട്ട് മാധ്യമ ജീവി കുന്തമൊന്ന് നീറ്റായി വിഴുങ്ങിയിരുന്നപ്പോള്‍,ചക്രവര്‍ത്തി അക്രമണം കൂടുതല്‍ രൂക്ഷമാക്കി ."ഡാ...ലൈന്‍ മാന് മുതല്‍ മന്ത്രിക്ക് വരെ അവരവരുടെ ജോലി കൃത്യമായി ചെയ്യാന്‍ പോലും കൈകൂലി കൊടുക്കേണ്ടി വരുന്ന ഇന്ത്യക്കാരന് ,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നാനൂറാം മത്സരം കളിച്ചാലോ, അഭിനവ് ബിന്ദ്ര സ്വര്‍ണ്ണ മെഡല്‍ നേടിയാലോ, ഞാന്‍ വല്ല പുരാവസ്തുക്കളും വാങ്ങിയാലോ അതില്‍ അഭിമാനിക്കാന്‍ എന്താടാ ഉള്ളത്? ഇനിയവന്‍ അങ്ങനെ അഭിമാനം കൊണ്ടാല്‍,അതോടെ അവന്‍റെ ജീവിതത്തിലെ സകല പ്രശ്നങ്ങളും തീരുമോ? നിന്‍റെ കാര്യം തന്നെയെടുക്ക് ...അല്ലെങ്കില്‍ വേണ്ട...നീയും നിന്റെ മുതലാളിയുമൊക്കെ അന്യ രക്തം കുടിച്ച് പുലരുന്ന ജന്തുക്കളാ...ഒരു ഐ ടിക്കാരന്റെയോ, എന്തിന് ഇന്ത്യയിലെ ഒരു കര്‍ഷകന്റെയോ കാര്യമെടുക്ക്. സച്ചിന്‍ അമ്പതാം ശതകം അടിച്ചാലോ , ഞാന്‍ വെര്‍ജിന്‍ അറ്റ്‌ലാന്‍റ്റിക്ക് സായിപ്പിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്താലോ,അതില്‍ അഭിമാനം കൊള്ളുന്നത്‌ കൊണ്ട് ഈപ്പറഞ്ഞ ഐ ടിക്കാരനെ അവന്‍റെ കമ്പനി സാമ്പത്തിക മാന്ദ്യ സമയത്ത് പിരിച്ച് വിടാതിരിക്കുകയോ, കര്‍ഷകന് സമയത്ത് മഴ കിട്ടുകയോ ചെയ്യുമോ?"

പത്രം നിശബ്ദ മരണത്തിലേക്ക് കൂടുതല്‍ അടുത്തു.
"ഇനി വേറൊരു ജാതിയുണ്ട് .കള്ള് കച്ചവടക്കാരന്‍ ഭാരതത്തിന്റെ ചരിത്ര സ്മാരകങ്ങള്‍ വില കൊടുത്ത് വാങ്ങിയതില്‍ അവന്മാരില്‍ ചിലര്‍ക്ക് അപമാനം.വേറെ ചിലര്‍ക്ക് ചരിത്രം വസ്തുക്കളിലല്ലാ അവന്റെയൊക്കെ...വേണ്ട വല്ലതും പറഞ്ഞാല്‍ കൂടി പോകും. പത്തു പേര്‍ക്ക് പ്രയോജനമുള്ള നമ്മുടെ പല ആയുര്‍വേദ മരുന്നുകളുടെയും പേറ്റന്റ് ഇന്ന് സായിപ്പിന്റെ കൈയ്യിലാണ്. ജീവിത ചിലവ് ദിവസം പ്രതി കൂടി വരുന്നു. വെള്ളവുമില്ല,വെളിച്ചവുമില്ല. സാധാരണക്കാരന്‍ എന്ന തെണ്ടി എങ്ങനെ പരുന്തുങ്കാലില്‍ പോയാലും ഒന്നുമില്ല എന്ന മനോഭാവം വെച്ച് പുലര്‍ത്തുന്ന സര്‍ക്കാരുകള്‍. അവന്മാരെ വീണ്ടും വീണ്ടും തിരഞ്ഞെടുത്തു കയറ്റുമ്പോള്‍ തോന്നാത്ത അപമാനമൊന്നും ഒരു ചെറ്റയ്ക്കും ഇതിലും തോന്നേണ്ട കാര്യമില്ല."

ചക്രവര്‍ത്തിക്ക് ചുറ്റുമിരുന്നിരുന്ന പ്രമുഖര്‍ പത്രത്തിന്റെ കൊലപാതകം ആഘോഷിക്കാന്‍ എന്ന വണ്ണം പലതവണ പാനപാത്രങ്ങള്‍ കാലിയാക്കി ചിരിച്ചു.

"പിന്നെ ചരിത്രം വസ്തുക്കളിലല്ലാ എന്ന് പറഞ്ഞു നടക്കുന്ന കൂറകള്‍... ആണെന്ന് പറയുന്ന നിന്റെയോക്കെ പത്രം വായിക്കുന്ന അവനെയൊക്കെ ചവിട്ടാന്‍ ആളില്ലാഞ്ഞിട്ടാണ്. മട്ടും ഭാവവും കണ്ടാല്‍, അവന്റെയൊക്കെ കാണാ കുണാ വര്‍ത്തമാനം കേട്ട് മാത്രമാണ് നാട് അല്‍പ്പമെങ്കിലും മര്യാദക്ക് ഓടുന്നത് എന്ന് തോന്നും.ആയ കാലത്ത് കള്ളു വാറ്റിയും , ചാരായം വിറ്റും ഞാനുണ്ടാക്കിയ കാശിന് ഞാന്‍ ചിലപ്പോള്‍ അശോകന്റെ കിരീടമോ,മെര്‍ലിന്‍ മണ്‍റോയുടെ പാന്റ്റീസോ ലേലത്തില്‍ പിടിക്കും. നിന്നെപോലുള്ള അലവലാതികള്‍ പത്രം ചിലവാവാനും, ചാനലിന്റെ വ്യൂവര്‍ഷിപ്പ് കൂട്ടാനുമായി അതിന്റെയൊക്കെ പിന്നാലെ ഇന്ത്യയുടെ അഭിമാനം ,അപമാനം എന്നൊക്കെ കൂവി മണത്തു നടക്കും. നല്ല പ്രായത്തില്‍ കംഫര്‍ട്ട് സ്റ്റേഷന്റെ ചുവരില്‍ അബ്സ്ട്രാക്റ്റ് വരച്ചും, തെറിക്കവിത എഴുതിയും നടന്ന ,നാടിനും, വീടിനും വേണ്ടാത്ത ഈ നാറികള്‍ക്ക്‌ അതിലെന്ത് കാര്യം? ചരിത്രം അവന്റെയൊക്കെ പിണ്ണാക്ക് തലയിലാണ് ,വസ്തുക്കളിളല്ല എന്ന് കൂവിയത് കൊണ്ട് നാടിനു അഞ്ചു നയാ പൈസയുടെ പ്രയോജനമില്ലാത്തത് പോട്ടേ, അവന്റെയൊക്കെ കുടുമ്പത്ത് അത് കൊണ്ട് ഒരു നേരത്തെ അരി വാങ്ങാന്‍ പറ്റുമായിരുന്നെങ്കില്‍ സമ്മതിക്കാമായിരുന്നു" മതിയായോടാ കീടമേ എന്ന മട്ടില്‍ ചക്രവര്‍ത്തി മുന്നില്‍ ഇരുന്ന പത്രത്തെ ഒന്ന് നോക്കി

"സാറ് തന്നെ പറഞ്ഞത് പോലെ ,ഇങ്ങനെ ഏതെങ്കിലും അഭിമാനമോ ,അപമാനമോ ദിവസവുമില്ലെങ്കില്‍ പത്രം ചിലവാകില്ല സര്‍" ആസന്ന മരണന്റെ അവസാന പ്രാര്‍ഥനയുടെ സ്വരത്തില്‍, പത്രപ്രവര്‍ത്തകന്‍ എന്ന അഹങ്കാരം അല്‍പ്പം മുന്‍പ് വരെ സൂക്ഷിച്ചിരുന്നവന്‍ പറഞ്ഞു

"പോയി എഴുതിക്കോടാ ...നിനക്കിഷ്ടമുള്ളത്‌ എഴുതിക്കോ." ചക്രവര്‍ത്തി പുച്ഛത്തില്‍ പറഞ്ഞു.
"അവസാനമായി എന്തെങ്കിലും കമന്റ് എനിക്ക് എഴുതാന്‍ പാകത്തില്‍ ...ഇന്ത്യക്കാരന് അഭിമാനം തോന്നത്തക്ക എന്തെങ്കിലും ...വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണ് സര്‍ .സാറിന്റെ അഭിമാന സൂചകമായ പ്രസ്താവനയില്ലാതെ അങ്ങോട്ട്‌ ചെന്നാല്‍ മുതലാളി എന്നെ വെച്ചേക്കില്ല" കച്ചിത്തുരുമ്പിനായുള്ള കൈകാലടി .
"പോടാ..പോയി എഴുത് ...എന്റെ കൈയ്യില്‍ കാശുണ്ട്. അത് മുടക്കി ഞാന്‍ എന്ത് ചെയ്താലും എനിക്ക് കൊള്ളാം. നാളെ ഈ വാങ്ങിയ പുരാവസ്തുക്കള്‍ ഭാരത സര്‍ക്കാരിന് ഞാന്‍ പിച്ചയായി നല്‍കിയാലും അത് കൊണ്ടുള്ള പ്രയോജനം എനിക്കു മാത്രം. അഷ്ടിക്കു വകയില്ലാത്തവന്‍ ഇത്തരം കാര്യങ്ങളില്‍ അഭിമാനമോ, അപമാനമോ കാണാന്‍ നില്‍ക്കാതെ, ഉള്ള നേരത്ത് നാല് ചോട് കപ്പയോ കിഴങ്ങോ നട്ടാല്‍, മാന്ദ്യം രൂക്ഷമാകുമ്പോള്‍ പാണ്ടി ലോറിയില്‍ വരുന്ന പച്ചക്കറിക്ക് കൊടുക്കാന്‍ കാശില്ലാതെ തെണ്ടേണ്ടി വരില്ല"

എരിഞ്ഞു കരിഞ്ചാമ്പലടിച്ച് പറന്നു പോയ പത്ര ജീവിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യേണ്ട ജോലി കൂടി അവന്റെ വീട്ടുകാര്‍ക്ക് ലാഭമായി എന്നത് പിന്‍കുറിപ്പ്.

7 comments:

വീണ said...

The Blogger user ശക്തി has invited you to read the private blog: ശാക്തികം

You'll need to sign in with a Google Account to confirm the invitation. If you don't have a Google Account yet, we'll show you how to get one in minutes, or you can view the blog as a guest for up to 30 days.

വീണ said...

പോസ്റ്റ് വളരെ നന്നായി.തികച്ചു അര്‍ത്ഥവത്തായ കാര്യങ്ങള്‍,ഒട്ടും വലിച്ച് നീട്ടാതെ പറഞ്ഞിരിക്കുന്നു

Off: ഇന്‍വിറ്റേഷന്‍ പാസ്സ്‌വേര്‍ഡ്‌ മെയിലില്‍ അയച്ചിട്ടുണ്ട്.
Pls visit and let me know your kmnts

സമാന്തരന്‍ said...

കാലിക പ്രസക്തിയും പ്രമേയത്തിന്റെ പ്രാധാന്യവും ശക്തിയാവുന്നുണ്ട്.കൂടെ ഒഴുക്കുള്ള അവതരണവും.
അപകര്‍ഷതയോടെ,തൊണ്ടയില്‍ തടഞ്ഞും,കുന്തം നീട്ടായി വിഴുങ്ങിയും നിശ്ശബ്ദമരണത്തിലേക്ക് പോകവേ ഇന്ത്യക്കാര്‍ നമുക്ക് എന്നാണ് തിരിച്ചറിവുണ്ടാവുക ?‍

Anonymous said...

ഇവിടെ പ്രകോനപരമായും വിമര്‍ശിച്ചും കമന്റുന്ന അനോണികളൊട് ആദ്യം കമന്റിട്ട ശാക്തി നിങ്ങളെ പിടിക്കാനുളള ഒരു വലയാണ് എന്ന് മനസ്സിലാക്കുക.

അതില്‍ പോയി ലൊഗിന്‍ ചെയ്ത് എകെക്ക് പിടി കൊടുക്കാനുളള അവസരമുണ്ടാക്കരുത്.
ശ്രദ്ദിക്കുക.

ഒരു അനോണി രക്ഷകന്‍.

Anonymous said...

കാലികപ്രസക്തിയുളള പോസ്റ്റും കമന്റും.
ഏകെക്ക് നണ്ട്രി.

വയസ്സാന്‍ കാലത്ത് ഇതിയാന്റെ ഒരോ മോഹങ്ങള്‍.

ArjunKrishna said...

അനോണികളുടെ രക്ഷകാ : അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതാന്‍ ആദ്യം പഠിക്ക്. എന്നിട്ട് രക്ഷിക്ക്‌ അനോണികളെ . മാത്രമല്ല ഇന്‍വൈറ്റെഡ് ബ്ലോഗില്‍ എങ്ങനാടാ കഴുതേ ,കണ്ട കാപെറുക്കികള്‍ക്ക് ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കുന്നത്?
നിനക്ക് പറഞ്ഞിരിക്കുന്നത് പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യമാണ് . ചെന്ന് വല്ല കപ്പയോ കിഴങ്ങോ നടാന്‍ നോക്ക് .
പിന്നെ നിന്നെ ട്രാക്ക് ചെയ്യാനോ ഒന്നും മിനക്കെടുന്നില്ല എന്ന് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ? വഴി നടക്കുമ്പോള്‍ കുരയ്ക്കുന്ന നായെ ,അപ്പോള്‍ തന്നെ പുറം കാലിനടിച്ചു പതപ്പ കലക്കുന്നതാ എന്റെ ശീലം. അല്ലാതെ അത് രാത്രി ഉറങ്ങുന്ന സ്ഥലം അന്വേഷിച്ചു പിടിച്ചു തല്ലികൊല്ലാന്‍ ഞാന്‍ മിനക്കെടാറില്ല. യേത് ?


തങ്കമ്മ : ഉനക്കും റൊമ്പ നണ്ട്രി. ഇന്ത എ കെയോടെ ആസൈകളെല്ലാമേ ഉനക്ക് നല്ലാ തെരിയുമേ ? യാര്‍ സൊല്ലിത്തണ്ട്രത്? .യാരവത് വോ ചൊന്തത്തിലെ രാസാത്തിയാ ? യാരായിരുന്താലും എ കെ അവളെ കേട്ടതാ സൊല്ല്.
എതുക്കും വര പോറ പോസ്റ്റുക്ക് മാറ്റര്‍ കൊടുത്തതുക്ക് റൊമ്പ നണ്ട്രി. ഗട്ടിക്കാരിഡി നീ .

Aadityan said...

തകര്‍ത്തു .ഉഗ്രന്‍ .നൂറു ശതമാനം സത്യം . ഒബാമ nalle ഏഷ്യന്‍ ക്ലോസറ്റ്‌ ഇല്‍ കാര്യം സാധിച്ചാല്‍ ഭാരതീയര്‍ക്കു ഇതു അഭിമാന നിമിഷം എന്ന് അച്ചു നിരത്തുന്ന പത്രക്കാരും (ബ്ലോഗ്ഗര്‍ മാരും) നിറഞ്ഞ ഈ ലോകത്ത് സത്യം വിളിച്ചു പറയാന്‍ ഒരു ബ്ലോഗ്ഗര്‍ എങ്ങിലും ഉള്ളതില്‍ സന്തോഷം .Presentation style and narration is splendid.keep it up.