Wednesday, January 28, 2009

സഖാവ് എ കെ

കേരളാ മുഖ്യമന്ത്രിയും , ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ജനപ്രിയനായ കമ്മ്യുണിസ്റ്റ് നേതാവായി ഔതക്കുട്ടിച്ചായന്റെ പത്രം ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിത്വവുമായ സഖാവ് എ കെ യുമായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും :

ലേഘകന്‍: "സഖാവ് എ കെ ജിക്ക് ശേഷം കേരളം കണ്ട ഏറ്റവും ജനപ്രീതിയുള്ള നേതാവ് എന്ന് അങ്ങയെ വിളിച്ചാല്‍ , എങ്ങിനെ പ്രതികരിക്കും? "

എ കെ : "അങ്ങിനെ വിളിച്ചില്ലെങ്കിലാവും തന്നെ പട്ടി എന്ന് വിളിച്ച് ഞാന്‍ പ്രതികരിക്കുക. പിന്നെ ഞാനീ നാടു മുഴുവന്‍ പത്രക്കാരെയും കൊണ്ട് ഓടി നടന്ന് വാഴ വെട്ടുകയും, ഫൈവ് സ്റാര്‍ ഹോട്ടലിന്റെ ഓലപ്പുരകള്‍ പറിച്ച് കടലില്‍ എറിയുകയും ചെയ്തത് പുണ്യം കിട്ടാനാണോ ? "

ലേ: " ഇത്രയും ജനപ്രീതിയുണ്ടെന്ന് അവകാശപ്പെടുന്ന സഖാവിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്ര പക്ഷേ സുഗമമായിരുന്നില്ലല്ലോ?"

എ കെ : "വാസ്തവം. ഈ ആഡബരമൊക്കെ കാട്ടിയിട്ടും ,അവസാനം എനിക്ക് കിട്ടിയ ഇണ്ടാസ് തിരഞ്ഞെടുപ്പില്‍ നില്‍ക്കണ്ട എന്നായിരുന്നു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ അനുസരണയോടെ കേരളത്തില്‍ അങ്ങോളമിങ്ങോളം കുറേയെണ്ണത്തിനെ തെരുവിലിറക്കി പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെയും, ഇവിടുത്തെയാ മിന്നല്‍ പിണുങ്ങന്റെയും തന്തക്കു വിളിപ്പിച്ചു. ഔതക്കുട്ടിയും പട്ടാളവും ജനവികാരം എ കെക്ക് അനുകൂലം എന്ന് വെണ്ടയ്ക്ക നിരത്തി. അതുകൊണ്ട് മാത്രമല്ലേ ഞാനിന്നീ കസേരയില്‍ ഉടുമ്പ് പിടിച്ചിരിക്കുന്നത്. "

ലേ: "ഔതക്കുട്ടിച്ചായന്‍ സഖാവിന്റെ വല്യ ആരാധകനാണെന്ന് തോന്നുന്നെല്ലോ?"

എ കെ : "കുന്തം!!! ഔതക്കുട്ടിയുടെ മാത്രമല്ല ഒരുവിധപ്പെട്ട സകല മാധ്യമ തരികിടകളുടെയും ആഗ്രഹം ഞാനും പിണുങ്ങനും തമ്മിലടിച്ച് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണ്ടാരമടങ്ങി പോകണം എന്നല്ലേ? അതിനവന്മാര്‍ എന്നെ ചട്ടുകമാക്കുന്നു. പാര്‍ട്ടി മുങ്ങിയാലും എനിക്ക് മുഖ്യമന്ത്രി കസേര കിട്ടുമല്ലോ എന്നോര്‍ത്ത് ഞാന്‍ പിന്നെ ഒക്കേന്ന് പറഞ്ഞതല്ലേ? ജനങ്ങളെ സേവിക്കാന്‍ അധികരമില്ലാതെ വല്യ ബുദ്ധിമുട്ടാ."

ലേ : " അധികാരമില്ലാതെ തന്നെ ജനങ്ങളെ സേവിച്ച നേതാക്കള്‍ മുന്പുണ്ടായിരുന്നല്ലോ?"

എ കെ : "അതൊക്കെ പണ്ട്. ഇപ്പോ ചുരുങ്ങിയത് പ്രതിപക്ഷ നേതാവെങ്കിലും ആയില്ലേല്‍ ഒന്നും നടക്കില്ല"

ലേ : "മനസിലായില്ല?"

എ കെ "എവനാരെടാ ? എടാ , ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഞങ്ങളുടെ പാര്‍ട്ടിയുടെ വിദ്യാര്‍ഥി തൊരപ്പന്മാര്‍ സ്വാശ്രയം എന്ന് പറഞ്ഞ് കോളേജുകള്‍ സകലതും പരീക്ഷ സമയത്ത് അടപ്പിച്ചു . എന്‍റെ മോന്‍ പഠിച്ച കോളേജില്‍ മാത്രം പരീക്ഷ മണി , മണി പോലെ നടന്നു . അധികാരം ഇല്ലായിരുന്നെങ്കില്‍ മൂന്നാം ക്ലാസ്സില്‍ 'പരൂക്ഷ' ജയിച്ച അവനെ ഐ എച്ച് ആര്‍ ഡിയുടെ അസിസ്റ്റന്റ് ഡയറെക്ടര്‍ സ്ഥാനത്തും പിന്നെ കൊയര്‍ ബോര്‍ഡിന്റെ തലപത്തും പ്രതിഷ്ഠിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നോ?
ഞാന്‍ മുഖ്യമന്ത്രിയായ ശേഷം ചെക്കനെ പി എച്ച് ഡീക്ക് ,സകലവനെയും ഊശിയാക്കി ,കേരള സര്‍വകലാശാലയില്‍ തന്നെ കയറ്റാന്‍ പറ്റി. അവന് പത്തു ചക്രമൊക്കുന്ന ആ ദുബായ് സിറ്റി കരാര്‍ ഒരുവിധത്തിലാ ഞാന്‍ സെസ്സ് നിയമത്തിന്റെ പരിധിക്ക് പുറത്താക്കിയത്. ഈ ജനസേവനമൊക്കെ അധികാരമില്ലാതെ എനിക്ക് ചെയ്യാന്‍ സാധിക്കുമോ?ചില വെറുക്കപ്പെട്ടവന്‍മാര് ഇതൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കാനും ,കോടതി കയറാനും നടപ്പുണ്ട്. എങ്കിലും, എല്ലാം നടന്നത് ഈ മുഖ്യമന്ത്രി കസേര കാരണമല്ലേ? "

ലേ: "പക്ഷേ അധികാരത്തിലുള്ള താങ്കളുടെ നാള്‍വഴികളും അത്ര സുഗമമല്ലല്ലോ ? പ്രതിപക്ഷ നേതാവായിരിക്കെ സ്ത്രീ പീഡനത്തിനെതിരെ ഏറ്റവുമധികം ഉയര്‍ന്ന് കേട്ട ഒരു ശബ്ദമായിരുന്നു താങ്കളുടേത്. പക്ഷേ, മുഖ്യമന്ത്രിയായത്തിന് ശേഷം താങ്കളുടെ പ്രവര്‍ത്തികളില്‍ വാക്കുകളുടെ ആര്‍ജ്ജവം ഇല്ല എന്നൊരു അക്ഷേപമുയര്‍ന്നിട്ടുണ്ടല്ലോ? താങ്കള്‍ അധികാരത്തിലെത്തിയ ശേഷം പീഡനം ,യുവതികളുടെ ആത്മഹത്യ എന്നിവ വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. അതിനെക്കുറിച്ച് താങ്കളുടെ പ്രതികരണം അറിയുവാന്‍ ജനങ്ങള്‍ക്ക്‌ താത്പര്യമുണ്ടാകും"

എ കെ: "പ്രതിപക്ഷത്തിരുന്ന് വല്ലതും വിടുവാ വിളിച്ച് പറയുന്നതു പോലെയാണോ മുഖ്യമന്ത്രിയായാല്‍ . അവിടിരിക്കുമ്പോള്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. എന്നാല്‍ ഈ കസേരയില്‍ അങ്ങിനെയാണോ? പിന്നെ പീഡനത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ല. മുന്‍പ് മെട്രോകളിലും, ചില റിസോര്‍ട്ടുകളിലും മാത്രം ഒതുങ്ങിയിരുന്ന സംഭവം ഞാന്‍ മുഖ്യമന്ത്രിയായ ശേഷം ജനകീയമാക്കിയില്ലേ? ആലപ്പുഴ എസ് എം എസ് , നാടൊട്ടുക്ക് വിവിധ പ്ലസ്ടൂ വിദ്യാര്‍ഥിനികളുടെ ആത്മഹത്യ അങ്ങിനെ എത്ര ഉദാഹരണങ്ങള്‍ "

ലേ: "അധികാരത്തിലെത്തിയ ശേഷം താങ്കളുടെ പ്രതിച്ഛായക്ക് ഏറെ മങ്ങലേറ്റിട്ടുണ്ട് , ശരിയല്ലേ?

എ കെ :" എങ്ങിനെ ഏല്‍ക്കാതിരിക്കും? ഒന്നാമത് ആ പിണുങ്ങന്‍ മനസമാധാനം തരുന്നില്ല. അതിനിടക്ക് ഇമേജ് ഒന്നു നന്നാക്കിക്കളയാം എന്ന് കരുതി ചെയ്തതെല്ലാം മണ്ടത്തരമായിപോയി . മൂന്ന് കിഴങ്ങന്മാരെയും കൊണ്ടു ഞാന്‍ കിഴക്കന്‍ മല നിരത്താന്‍ പോയി. അവിടെ എല്ലാവനും കൂടി എന്നെ 'മൂന്നാര്‍' എന്ന് മൂക്ക് കൊണ്ട് എഴുതിച്ച് പറഞ്ഞ് വിട്ടു. പോട്ടെ, രണ്ടാം ഭൂപരിഷ്കരണം എന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കാം എന്ന് ഞാന്‍ സ്വപ്നം കണ്ടു. അധികം കളിച്ചാല്‍ ഭൂപരിഷ്കരണമാവില്ല മുഖ്യമന്ത്രി കസേരയുടെ പരിഷ്കരണമാവും നടക്കുക എന്ന് പറഞ്ഞ് അവന്മ്മാര്‍ എന്നെ ഒതുക്കി."

ലേ: "സത്യത്തില്‍ ഈ രണ്ടാം ഭൂപരിഷ്കരണം കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത്?"

എ കെ : "പണ്ട് ജന്മിമാരുടെ ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കിയില്ലേ ? അത് പോലെ, കണ്ട അലവലാതികളുടെ കൈയ്യിലുള്ള ഭൂമി മൊത്തം പിടിച്ചെടുത്ത് പാവപ്പെട്ട ആ ദുബായ് സിറ്റികാര്‍ക്കും ,ദരിദ്രരായ റിയല്‍ എസ്റ്റേറ്റ്‌ മുതലാളിമാര്‍ക്കും നല്‍കുകാ എന്ന വികസനോന്മുഖ കര്‍മ്മ പരിപാടിയായിരുന്നു എന്‍റെ ലക്‌ഷ്യം. പറഞ്ഞിട്ടെന്ത് കാര്യം ? എല്ലാവനും കൂടി പൊളിച്ചടുക്കി കൈയ്യില്‍ തന്നില്ലേ ?"

ലേ: "സംസ്ഥാന സമ്മേളനത്തിന് ശേഷം പാര്‍ട്ടിയില്‍ മിന്നല്‍ പിടിമുറുക്കുകയാണല്ലോ?"

എ കെ : " കൂടെ നിന്നവന്മാരില്‍ ഭൂരിപക്ഷവും മറുകണ്ടം ചാടി. ഒപ്പം നില്‍ക്കുന്നവര്ക്കിട്ട് തന്നെ പ്ലാങ്ക് പാലിക്കുന്ന എന്‍റെ സ്വഭാവം, അവന്മാര്‍ ഇത്ര പെട്ടെന്ന് പഠിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. പക്ഷേ ഇത് കൊണ്ടൊന്നും ഞാന്‍ തളരില്ല .ഇനി എന്തായാലും ഈ കസേര ഒരിക്കല്‍ കൂടി എനിക്ക് അവന്മ്മാര്‍ തരില്ല. അത് കൊണ്ട് ബാക്കിയുള്ള രണ്ടര കൊല്ലം കൂടി ഇതില്‍ തികച്ചിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും"

ലേ: "അതിന്റെ തുടക്കമാണോ മിന്നലിനെതിരെ സി ബി ഐ 'ലോ ലവന്‍ ' കേസ് ഉയര്‍ത്തിക്കാട്ടുന്നത് ?"
എ കെ :"അതിലെനിക്ക് പങ്കൊന്നുമില്ല .പിന്നെ സി ബി ഐ ക്ക് സഹായകരമായ അല്ലറ ചില്ലറ രേഘകള്‍, എന്‍റെ മൂന്നാര്‍ പൂച്ചകളിലെ ആ തരികിട ഐ എ എസ് ഈയിടെ ഡല്‍ഹിക്ക് പോയപ്പോള്‍ അവന്‍റെ കൈയ്യില്‍ കൊടുത്ത് വിട്ടു എന്ന് മാത്രം. സി ബി ഐയുമായി സഹകരിക്കേണ്ടത് ഒരു പൌരന്‍ എന്ന നിലയില്‍ എന്‍റെ കടമയല്ലേ?"

ലേ : "വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇതു പാര്‍ട്ടിയെ ദോഷകരമായി ബാധിക്കില്ലേ?"

എ കെ :" എന്ത് ദോഷം ? എന്തായാലും മൃഗീയ ഭൂരിപക്ഷം ഒന്നും എന്‍റെ ഭരണത്തിന്റെ മികവു കാരണം ഇത്തവണ പ്രതീക്ഷിക്കേണ്ട . പിന്നെ ഇപ്പൊ ഈ 'ലോ ലവന്‍' കേസ് പൊക്കി കൊണ്ട് വന്നില്ലെങ്കില്‍, തിരഞ്ഞെടുപ്പ് കഴിയേണ്ട ,അതിന് മുന്പ് എന്നെ അവന്മാര്‍ തോല്‍വിയുടെ ഉത്തരവാദിത്ത്വം ചുമത്തി ചെവിക്ക് പിടിച്ച് ഈ കസേരേന്ന് ഇറക്കി വിട്ടേനെ .ഇനി പാര്‍ട്ടി തോറ്റാലും അത് ' ലോ ലവന്‍ 'കേസ് കാരണമാണെന്ന് എനിക്ക് പറഞ്ഞ് നില്‍ക്കാമല്ലോ?"

ലേ : "അപ്പോള്‍ ഈ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാലും താങ്കള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി തുടരും എന്നാണോ?"

എ കെ : "എന്നാണ് എന്‍റെയും ,എന്‍റെ മോന്റെയും ആഗ്രഹം. പക്ഷേ ഉറപ്പൊന്നുമില്ല. കേന്ദ്രത്തീന്ന് ആ വകക്ക് കൊള്ളാത്ത മദാമ്മയും , സര്‍ദാര്‍ജിയും ഇറങ്ങി പോയി , പകരം ഏത് തെണ്ടി വന്നാലും ,അവര്‍ക്ക് ഈ കേസില്‍ ഇത്ര താത്പര്യം കാണും എന്ന് തറപ്പിച്ച് പറയാന്‍ സാധിക്കില്ല. കേസെങ്ങാനും മുങ്ങിപ്പോയാല്‍ മിക്കവാറും ആ പിണുങ്ങന്‍ എന്‍റെ പരിപ്പെടുക്കും. എനിക്ക് വേണ്ടി നിങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കണം. വിപ്ലവാഭിവാദ്യങ്ങള്‍"

14 comments:

Anonymous said...

നമ്മുടെ സഖാവിനെപ്പോലെ മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രം ജനസമ്മതി നേടിയ മറ്റൊരു നേതാവ് ഉണ്ടെന്ന് തോന്നുന്നില്ല.സമയോചിതമായ പോസ്റ്റ് .

Aadityan said...

ലവ് ഇന്‍ ആഫ്രിക്ക യുടെ ഹാങ്ങോവറില്‍ ആയതുകൊണ്ടാകും ഇതിനു എന്തോ ഒരു missing തോന്നുനത് .പോസ്റ്റ് സ്റ്റില്‍ ഗുഡ് .എ കെ യുടെ അടുത്ത അവതാരം ഇനി എന്താണാവോ?

ഇതിന്നു ഒന്നുകില്‍ ഒരു ഗ്രൂപ്പ് അനുയായികള്‍ തങ്ങളുടെ kollam കതിക്കും അല്ലെങ്ങില്‍ മറു ഗ്രൂപ്പ് ചായ വാങ്ങിതരും . enthayalum all the best

Vadakkoot said...

ലോ-ലവന്‍ കേസിന് പിന്നിലെ രാഷ്ട്രീയ അജണ്ട ഇപ്പഴല്ലേ പിടികിട്ടിയത്.

Unknown said...

Fantastic . Personally i always felt that Comrade V S is nothing but a fake . Really thread bearing post

Cheers A K

നാടകക്കാരന്‍ said...

താങ്കളുടെ രസകരമായ അവതരണം നന്നായിരിക്കുന്നു
കേരളത്തിന്റെ ജനസമൂഹം ഇതു വായിക്കട്ടെ
തിരിച്ചറിവിന്റെ വൈധരണി നീന്തിക്കടക്കട്ടെ...
മവേലിയുടേ പുനര്‍ജന്മ്മം എന്നു മാധ്യ ജന്തുക്കള്‍ ജിഹ്വകൊണ്ട് നക്കി തുടക്കുന്ന കറളഞ്ഞ നേതാവല്ലെ.
ആത്മാഭിമാനത്തിന്റെ ചന്ദ്രബിംബം എപ്പോഴും ഒരുപോലെ ആയിരിക്കില്ല എന്നു ഈ മുഖ്യ സഖാവു മനസിലാക്കിയല്‍ കൊള്ളാമയിരുന്നു.മലപ്പുറം സമ്മേളനത്തൊടൊപ്പം സ്ഖാവിന്റെ കൂടെ ചേര്‍ന്ന മാധ്യമപ്പടയും ഇപ്പോ കൈയ്യൊഴിയാന്‍ തുടങ്ങിയിരിക്കുന്നു.

Anonymous said...

ലാവലിന്‍ പിണറായിക്ക് കടുംകുരുക്കാകും എന്ന് ഉറപ്പു. അതോടെ പാര്‍ട്ടിയില്‍ പാവങ്ങളുടെ അവസാന പ്രതീക്ഷയായ സഖാവ് വീ എസ് തിരിച്ച് വരും

മുക്കുവന്‍ said...

arey ... waaa.. waa... savyaachi... post more and more. :)

ArjunKrishna said...

അനോണി : പിണറായി തൂങ്ങുകയോ , തൂങ്ങാതിരിക്കുകയോ ചെയ്യട്ടെ . എന്‍റെ സംശയം അതല്ല . സഖാവ് വീ എസ്സിന്റെ കാലം കഴിഞ്ഞാല്‍ ഈ പാവങ്ങള്‍ എന്തുചെയുമെന്നാ???

Anonymous said...

ലവലവന്‍ കേസ് ചുമ്മാ അങ്ങ് പൊങ്ങിയതായിരിക്കുമോ? ഔതക്കുട്ടിക്ക് താല്പര്യമുള്ള മറ്റെന്തെങ്കിലും അതില്‍ കാണത്തില്ലിയോ? പാല്‍ക്കാരന്‍ ജോണിക്കുഞ് എന്നാത്തിനാ വടക്കോട്ട് വണ്ടി കേറി മദാമ്മേടെ അടുക്കളപ്പൊറത്ത് ചെന്നു നിന്നത്? അപ്പോ നമ്മുടെ ഏകെമാമനും അവിടൊണ്ട്ആരുന്നല്ലോ! ഇതാ പുല്കില്!! ഒരു പെങ്കൊച്ച് കെണറ്റിച്ചാടി ചത്തകേസ്സ് തൂക്കാനും മായ്ക്കാനും എന്നാ വേണേലും ചെയ്യാന്‍ ഓതക്കുട്ടിയും ജോണിക്കുഞ്ഞും തയ്യാറാ.. അതിനു ആദ്യം ഡിറ്ററ്റീവ് മമ്മൂട്ടിയെ താറടിക്കണം. അതിനു ഇല്ലാത്ത കേസ്സുകള്‍ മമ്മൂട്ടി ഒണ്ടാക്കുന്നുണ്ടെന്ന് ആള്‍ക്കാരെ അറിയിക്കണം. അത് ഔതക്കുട്ടി ചെയ്തോളും. ഒരെണ്ണം ശരിയാക്കി എടുത്തു. ഒരു പോലീസുകാരനെ പിടിച്ച് ജയിലിലിട്ടില്യോ? ഇപ്പോ പറയുന്നത് അയാടെ പേരില്‍ കേസൊന്നുമില്ലെന്നാ. പണ്ട് പറഞ്ഞതെന്നതാ? അയാളു കൊന്നു, തിന്നുന്നൊക്കെയല്യോ? ഇപ്പോ ഒന്നുമില്ല. മമ്മൂട്ടി നാറി. ഇനിയിപ്പം പെണങ്ങന്റെ കാര്യത്തില്‍ അതുപോലെ സംഭവിച്ചാല്‍ മമ്മൂട്ടിക്ക് പൊറത്തെറണ്‍ഗാന്‍ പറ്റ്ഉവോ? അതാ നമ്മടെ പ്ലാന്‍. അതും കള്ളക്കേസ്സാരുന്നെന്ന് തെളിണ്‍ജാ പിണങ്ങന്റെ പിള്ളാരു “അടിച്ചു പൊളിക്കും“. മമ്മൂട്ടിക്ക് പിന്നെ ജീവനും കൊണ്ടോടേണ്ടി വരും. അപ്പോ നമ്മുറ്റെ പെങ്കൊച്ചിന്റെ കേസ്സു ‘ഉ” എന്നെഴുതി അങ്ങ് ക്ലോസ്സ് ചെയ്യാം. എന്താ?

ArjunKrishna said...

അനോണി : താങ്കള്‍ ആരാണെങ്കിലും ,മുകളില്‍ പറഞ്ഞ ചിന്തകള്‍ അടുത്ത ഒരു പോസ്റ്റിലേക്ക് ഞാന്‍ കടമെടുക്കുന്നു. വിരോധമില്ല എന്ന് കരുതുന്നു.

കാക്കാലന്‍ said...

ഒരു വീട് നടത്തിക്കൊണ്ടു പോകുന്നതിന്റെ പ്രയാസം അറിയാത്തവരാണു നമ്മുടെ രാഷ്ട്രീയക്കാരില്‍ ഭൂരിപക്ഷവും. ഇന്റ്ര്വ്യൂവിലൊക്കെ കേള്‍ക്കാറില്ലെ? “വീട്ടിലെ കാര്യമൊന്നും ഞാന്‍ അറിയാറില്ല. ഒക്കെ വീട്ടുകാരത്തി നോക്കും”. വീട് നൊക്കുന്നവര്‍ക്കെ അതിന്റെ പ്രയാസം അറിയു. അപ്പോള്‍ ഒരുപാര്‍ട്ടി നടത്തിക്കൊണ്ടുപോകുന്നതിന്റെ പ്രയാസം എന്തായിരിക്കും? അതറിയാത്തവരാണു പിണങ്ങായിയെ വിമര്‍ശിക്കുന്നതെന്ന് തോന്നുന്നു. എന്ത്ര പേരുടെ എന്തൊക്കെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചാലാണു പര്‍ട്ടി സുസംഘടിതമായി പോകുക. അതിനിടയില്‍ ഉന്നം വച്ച് ദ്രോഹിക്കണമെന്ന് വിചാരിക്കുന്നവര്‍ക്ക് എന്തും ആയുധമാക്കാവുന്നതേയുള്ളു

Anonymous said...

ArjunKrishna said...
അനോണി : താങ്കള്‍ ആരാണെങ്കിലും ,മുകളില്‍ പറഞ്ഞ ചിന്തകള്‍ അടുത്ത ഒരു പോസ്റ്റിലേക്ക് ഞാന്‍ കടമെടുക്കുന്നു. വിരോധമില്ല എന്ന് കരുതുന്നു

ആ പുതിയ പോസ്റ്റ് കാണാന്‍ കൊതിയാകുന്നു....
സ്വന്തം അനൊണി.
PB sorry NB
പാല്‍ക്കാരന്‍ ജോണിക്കുട്ടി മാത്രമല്ല ഇഞ്ചവെട്ടി ജോര്‍ജ്ജുകുട്ടിയും(മറ്റൊരു ഏ.കെ.ഫാന്‍? അറിയുമല്ലോ? സെക്കുലറാണെന്ന് പറയുകയും മക്ന്റെ മിന്നു കെട്ടു വന്നപ്പോ മതാത്മകനാവുകയും ചെയ്ത ഇണ്‍ചവെട്ടീ..) ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാ. അതു കൊണ്ട് വല്ലതും ‘കിട്ടിയാല്‍’ ഈ അനോണിക്ക് ഒന്നും തരാതെ മൊത്തമയി എടുത്തോളു...

കിരണ്‍ തോമസ് തോമ്പില്‍ said...

ലവ്‌ലിന്‍ കരാര്‍ നടക്കുന്ന കാലത്തെ സഖാന്‍ എ.കെ എങ്ങനെയായിരുന്നു എന്ന് പഴയ സിണ്ടിക്കെറ്റ്‌ പാണന്‍ പി.കെ പ്രകാശ്‌ മാധ്യമത്തില്‍ എഴുതിയിരിക്കുന്നു

Anonymous said...

AT Last ഓടുവില്‍ പി.കെ.പ്രകാശും വിലയ്ക്ക് വാങ്ങപ്പെട്ടു?