Sunday, July 5, 2009

ആരാധകര്‍ ഉണ്ടാകുന്നത് .

മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന പുസ്തകത്തിന് സമാനമായി,വിമര്‍ശകരുടെയും,വായനക്കാരുടെയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റാന്‍ സാധ്യതയുള്ള ഒരു പുസ്തകമാണ് എക്സ്‌ സ്വാമി ലോലാനന്ദയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന 'ആരാധകര്‍ ഉണ്ടാകുന്നത്'(അമേരിക്കയിലും,യുറോപ്പിലും ഇതിന്റെ പേര്'ആരാധകര്‍ ഉണ്ടയാകുന്നത്').വായനക്കാര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പുസ്തകത്തിന്റെ ആദ്യ താളില്‍ നിന്നും നിങ്ങള്‍ക്കായി...
ഒന്ന്
ആരാധകര്‍
.
എന്‍റെ സന്യാസ ജീവിതത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ ഞാന്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കാനോ, എഴുതിയ ലേഖനങ്ങള്‍ വായിക്കാനോ ആശ്രമത്തില്‍ ഒരു പട്ടി പോലും ഉണ്ടാവുക വിരളമായിരുന്നു. അങ്ങനെ ഇരകളെ കിട്ടാതെ വട്ടം തിരിയവെയാണ് ഞാന്‍ ആരാധകരുടെ പ്രാധാന്യം ആദ്യമായി മനസിലാക്കുന്നത്‌. ജര്‍മ്മനിയിലും, ജപ്പാനിലും ഉള്ള,യദാക്രമം പൂര്‍വ്വാശ്രമത്തിലെ എന്‍റെ കുഞ്ഞമ്മയുടെ മകന്‍, ഒരു സുഹൃത്ത് എന്നിവര്‍ വഴി ഞാന്‍ ആശ്രമത്തിന് അത്യാവശ്യം പരസ്യം നല്‍കുന്ന പോസ്റ്ററുകള്‍ അച്ചടിപ്പിച്ച് അന്താരാഷ്ട ഭക്തി സംഘടനകളുടെ ചില ആള് കൂടുന്ന ഓഫീസുകള്‍ക്ക് മുന്നില്‍ പതിപ്പിച്ചു.നാട്ടിലെ ചില ആശ്രമങ്ങളുടെ മുന്നിലും ഇതേ പോസ്റ്ററുകള്‍ ഒട്ടിച്ചത്തോടെ എന്‍റെ പ്രഭാഷണം കേള്‍ക്കുവാന്‍ ഒന്നും രണ്ടുമായി ആളുകള്‍ വന്നെത്താന്‍ തുടങ്ങി.അവരുടെ മുന്നില്‍ ഒരല്‍പ്പ സ്വല്‍പ്പം ഇക്കിളി കലര്‍ത്തി എന്‍റെ നാല് ഭക്തി പ്രഭാഷണങ്ങളും, ലേഖനങ്ങളും അവതരിപ്പിച്ചതോടെ ആശ്രമത്തില്‍ ആളുകളുടെ എണ്ണം കൂടി തുടങ്ങി.വാനപ്രസ്ഥം സിനിമക്ക് കയറിയതിനെക്കാള്‍ ആളുകള്‍ കിന്നാരത്തുമ്പികള്‍ക്ക് കയറിയിട്ടില്ലേ? ഏതാണ്ട് അതെ മനഃശാസ്ത്രം തന്നെ.പക്ഷേ ഷക്കീലയുടെ പ്രശസ്തി ഏറെ നാള്‍ നില്‍ക്കാത്തത് പോലെ ഇക്കിളിക്കഥകള്‍ കൊണ്ട് മാത്രം ഏറെ നാള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു.

എന്‍റെ പ്രശസ്തി അല്‍പ്പം കൂടി കൂട്ടാന്‍ എന്തുണ്ട് മാര്‍ഗ്ഗം എന്ന ചിന്ത മാത്രമായിരുന്നു ആ കാലഘട്ടത്തില്‍ എന്നെ ഭരിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ ഒരു ലേഖനം എഴുതി.പകല്‍ ആതുരസേവകയും,രാത്രി വേശ്യയുമായ ഒരുവളുടെ ജീവിതം ഉദാഹരിച്ച് ഒരു സാരോപദേശ കഥ. പുതിയ ഒരു സന്യാസി അവരുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ പൊങ്ങി വരുന്നു എന്ന് എന്നെക്കുറിച്ച് ധരിച്ച് വെച്ചിരുന്ന ഒരു സന്യാസിനിപ്പെണ്ണും ലവളുടെ കുറേ ശിങ്കിടികളും കൂടി അത് അങ്ങ് ഏറ്റു പിടിച്ചു. 'ആതുര സേവകരായ സ്ത്രീകള്‍ എല്ലാം വേശ്യകളാണ്' എന്ന് ഞാന്‍ പറഞ്ഞു എന്നതായിരുന്നു അവരുടെ പ്രചരണം.

കാത്തിരുന്ന ഒരു അവസരം വീണു കിട്ടിയ ഞാന്‍, ജപ്പാനിലും , ജര്‍മനിയിലും ഉള്ള എന്‍റെ "ആരാധകരെ" കൂടാതെ വേറെയും കുറച്ചു പേരെ കൂടി ഇറക്കി സന്യാസിനിയെയും അവളുടെ ഏറാന്‍ മൂളികളെയും കളിയാക്കിച്ച് ഒരു പരുവത്തിലാക്കി.വിവാദം കൊഴുത്തപ്പോഴും,എനിക്ക് വേണ്ടി ഞാന്‍ ഇറക്കിയ ആരാധകര്‍ 'ഗ്വാ ഗ്വാ' വിളിക്കുമ്പോഴും, ഞാന്‍ മാന്യന്‍ എന്നാ മട്ടില്‍ 'കഥയെ കഥയായി കണ്ടൂടെ ബ്രദേര്‍സ് ആന്‍ഡ്‌ സിസ്റ്റേര്‍സ്' എന്ന നിലപാടുമായി അവരുടെ ഇടയില്‍ കറങ്ങി നടന്നു.

ഏതിനും,അതോടെ എനിക്ക് നല്ല പേരായി.മറ്റു പല ആശ്രമങ്ങളിലും ഞാന്‍ ഫ്രാഡാണ് എന്ന മട്ടിലെ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നതിനാല്‍,അവിടുത്തെ ഭക്ത ജനങ്ങളില്‍ പലരും ആകാംഷ കാരണം എന്‍റെ ആശ്രമത്തിലും വന്നു തുടങ്ങി.

ഈ സംഭവം കൊണ്ടുണ്ടായ ഏക പ്രശ്നം ഞാന്‍ ഒരു അലവലാതിയാണ് എന്ന പൊതു അഭിപ്രായം ഭൂരിഭാഗത്തിനും ഉണ്ടായതാണ്. അതിനെ ഞാന്‍ നേരിട്ടതും എന്‍റെ ആരാധകര്‍ വഴി തന്നെയാണ്. 'ഞാന്‍ ഒരു ശുദ്ധ തോന്ന്യവാസിയും, മഹാ നുണയനും ആണ്' എന്നൊരു പ്രസ്താവന ഞാന്‍ തന്നെ ഇറക്കി. കൂട്ടത്തില്‍ എന്‍റെ "ആരാധകരെ"ക്കൊണ്ട് 'ഇത്ര തുറന്ന മനസ്സോടെ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച സ്വാമി ലോലന്‍ ഒരു പുലി തന്നെ' എന്ന മട്ടിലെ പോസ്റ്ററുകളും, ലേഖനങ്ങളും ഞാന്‍ ഇറക്കിച്ചു.
ഒരുത്തന്‍ സ്വയം തരികിടയാണെന്നു പറയുകയും, നാലഞ്ച് കാപെറുക്കികള്‍ ചുറ്റും കൂടി നിന്ന് 'ഹോ ഇങ്ങനെ തുറന്നു പറയുന്ന ഇവന്‍ തന്റേടി തന്നെ' എന്ന് പറയുകയും ചെയ്‌താല്‍ 'ശരിയായിരിക്കും' എന്ന് വിചാരിക്കുന്നത് നമ്മുടെ നാട്ടിലെ അധികപക്ഷ മണ്ടന്മാരുടെയും ഒരു അടിസ്ഥാന സ്വഭാവമാണല്ലോ.അതേപ്പിടിച്ച് ഞാനങ്ങ് വളര്‍ന്നു.സന്യാസിമാര്‍ക്കിടയില്‍ എന്നെ അറിയാത്തവര്‍ ചുരുക്കമായി.

അതൊരു തുടക്കം മാത്രമായിരുന്നു. ജപ്പാനിലും, ജര്‍മനിയിലും മാത്രമല്ല അമേരിക്ക, യു കെ എന്നിവടങ്ങിലും ഒക്കെ ഞാന്‍ എന്‍റെ ഗുണ്ടകളെ അല്ല ആരാധകരെ ഒരുക്കി നിറുത്തി. എന്നിട്ട് എന്‍റെ പ്രഭാഷണങ്ങളിലും, ലേഖനങ്ങളിലും മറ്റു സന്യാസികളെ ആക്ഷേപിക്കുക എന്നത് ഞാനങ്ങ് ശീലമാക്കി. അതിനു ശേഷമാണ് ഞാന്‍ ഒരുക്കി നിറുത്തിയിരുന്ന ആരാധകരുടെ പണികള്‍ തുടങ്ങിയിരുന്നത്. 'ഹോ!!!ഇങ്ങനെ തുറന്നെഴുതാന്‍ സന്യാസി ലോകത്ത് ലോലന്‍ സ്വാമി മാത്രമേ കാണു', 'ലോലന്‍ സ്വാമി ഒരു സംഭവം തന്നെ', 'ഇത്ര ഭാവാത്മകമായി എങ്ങനെ എഴുതാന്‍ സാധിക്കുന്നു?" തുടങ്ങിയ അഭിപ്രായങ്ങള്‍ (എഴുത്തുകള്‍, ഇ മെയില്‍, ടെലിഫോണ്‍ സന്ദേശം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ) കൃത്യ സമയത്ത് നാലാളുകള്‍ കാണുകയും , കേള്‍ക്കുകയും ചെയ്യുന്ന പടി എത്തിക്കുക. കൂടാതെ ഞാന്‍ ചെയ്യുന്നത് മോശമാണ് എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അവന്റെ/ അവളുടെ തന്തക്കു വിളിക്കുക. ഞാന്‍ കള്ളപ്പേരുകളിലും,എന്‍റെ ഗുണ്ടകള്‍ അവരുടെ പേരിലും എഴുതിയ എന്‍റെ അപാധാനങ്ങളെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള പോസ്റ്ററുകള്‍, ലേഖനങ്ങള്‍ എന്നിവ ഇട മുറിയാതെ പുറത്തു വരുന്ന കാര്യത്തിലും ഞാന്‍ ബദ്ധശ്രദ്ധനായിരുന്നു അക്കാലത്ത് .ഇടയ്ക്കിടെ ഞാന്‍ ചില സന്യാസ സംഘടനകളെ കളിയാക്കുമ്പോള്‍ ആ വിവരംക്കെട്ടവന്മാര്‍ എനിക്കെതിരെ കൂട്ടമായി പോസ്റ്റര്‍ അടിച്ചിരുന്നു. ഞാനും,എന്‍റെ കള്ളപ്പേരുകളും,ഗുണ്ടകളും അവരുടെ കള്ളപ്പേരുകളും കൂടി 'അദ്ദേഹത്തിന്‍റെ വളര്‍ച്ചയില്‍ അസൂയാലുക്കളായ സംഘടനകള്‍ ഒത്തു ചേര്‍ന്ന് ലോലന്‍ സ്വാമിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നേ!!!' എന്ന് മറു പോസ്റ്ററുകള്‍ അടിച്ചാണ് അവരെ നേരിട്ടത്‌.ഇലക്ഷനില്‍ പതിനെട്ടു നിലയില്‍ പൊട്ടിയാലും പിന്നീട് വിളിക്കുന്ന ജില്ലാ സമ്മേളനത്തില്‍ വന്നു കൂടുന്ന ജനലക്ഷങ്ങളോട് 'നിങ്ങള്‍ ഇങ്ങനെ പാര്‍ട്ടിക്കു പിന്നില്‍ ഒറ്റക്കെട്ടായി അണി നിരക്കുന്നത് കണ്ട് അങ്ങ് ലാങ്ങ്ലിയില്‍ സി ഐ എക്ക് വിറളി പിടിച്ചതിന്റെ ഫലമാണ് അവര്‍ ഗൂഡാലോചന നടത്തി പാര്‍ട്ടിയെ ഈ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്' എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് പതിവില്ലേ? ഏതാണ്ട് അത് തന്നെ. ഇതൊക്കെ കണ്ടും കെട്ടും സാധാരണ ജനങ്ങളില്‍ പലരും ഞാന്‍ ഏതോ സംഭവമാണ് എന്ന് ധരിച്ചത് സ്വാഭാവികം.അല്ലെങ്കിലും ഞാന്‍ നേരത്തെ പറഞ്ഞത് പോലെ അധികപക്ഷം മലയാളിക്കും അഞ്ചു പത്തു പൈസയുടെ കുറവുണ്ടല്ലോ.

നമ്മള്‍, നമുക്ക് വേണ്ടി സൃഷ്ടിക്കുന്ന ആരാധകര്‍ നമ്മുടെ ഉയര്‍ച്ചക്ക് എങ്ങനെയൊക്കെ സഹായകമാകും എന്നതിന് ഏറ്റവും വല്യ ഉദാഹരണം എന്‍റെ സന്യാസി ജീവിതത്തിലെ പ്രസ്തി തന്നെയാണ്.നമ്മള്‍ പറയുന്നതെന്തും മുത്തുമണികളാണ് എന്ന് അവരെക്കൊണ്ട് പറയിക്കുക, നമ്മളെ എതിര്‍ത്ത് സംസാരിക്കുന്നവനെ തെറികളില്‍ ആറാടിക്കുക,നമുക്കെതിരെ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകള്‍ക്ക് മുകളില്‍ മുകളില്‍ നമുക്ക് അനുകൂലമായ പോസ്റ്ററുകള്‍ ഒട്ടിച്ച് എതിര്‍പ്പിനെ മുക്കുക തുടങ്ങിയ പല പ്രവര്‍ത്തികളും നമുക്ക് അവരെക്കൊണ്ടു ചെയ്യിക്കാം. അവരെക്കൊണ്ട് തന്നെ നമ്മുടെ ലേഖനങ്ങള്‍ക്കും മറ്റു പ്രസിധീകരനങ്ങള്‍ക്കും വായനക്കാരെ കൂട്ടുവനല്ല മറിച്ച് നര്‍മ്മം, ഭക്തി,കാമം, വെറി (ഛൊ!!!കൈവിട്ട് പോയി) തുടങ്ങിയ വികാരങ്ങള്‍ ലോകത്തിലേക്ക് പകര്‍ന്നു, ലോകരില്‍ ആനന്ദം വളര്‍ത്തുക എന്ന നല്ല ഉദ്ദേശം മാത്രമേ നമ്മള്‍ കാണിക്കുന്ന സകല പോക്രിത്തരങ്ങളിലും ഉള്ളു എന്ന് മറ്റുള്ളവരോട് നിരന്തരം പറയിക്കുകയുമാവാം.കാര്യങ്ങള്‍ കൈ വിട്ട് പോകുമ്പോള്‍ നമ്മളും ഇടയ്ക്കിടെ ഇതൊക്കെ തന്നെ പറയണം എന്ന് മാത്രം. ശുദ്ധ തെണ്ടിത്തരം എഴുതി വെച്ചിട്ട്,ഒടുവില്‍ നാട്ടുകാര്‍ വട്ടം കൂടി നിന്ന് തന്തക്ക് വിളിക്കുകയാണെങ്കില്‍ 'നര്‍മ്മം, നര്‍മ്മം' എന്ന് പറഞ്ഞു തടി കഴിച്ചിലാക്കില്ലേ? അതും മേല്‍പ്പറഞ്ഞ പരിപാടിയുടെ ഇനങ്ങളില്‍ ഒന്നായി വരും.

പക്ഷേ നമ്മള്‍ സൃഷ്ടിക്കുന്നതല്ലാതെ, ഈ പൊലിപ്പും ബഹളവും ഒക്കെ കണ്ട് ചില നിഷ്കളങ്കന്മാര്‍ നമ്മുടെ ശരിക്കുള്ള ആരാധകരായി വന്ന് ഭവിക്കും(എനിക്ക് ഇങ്ങനെ ചില ആരാധകര്‍ ആദ്യം ഉണ്ടാകുന്നത് ആതുര സേവകയുടെ കഥക്ക് ശേഷമുണ്ടായ പൊല്ലാപ്പുകള്‍ക്കിടയിലാണ്).ഇവന്മാരെ സൂക്ഷിക്കണം.ഇരുതല വാളുകളുടെ സ്വഭാമാണ് ഇവന്മാര്‍ക്ക്. നമ്മളെ എതിര്‍ക്കുന്നവരെ ഇവന്മാര്‍ നമ്മള്‍ ഇടപാട് ചെയ്യുന്ന ആളുകളെക്കാള്‍ വാശിയില്‍ തെറി വിളിക്കും എന്നുള്ളത് സത്യം.അധികം പേരും ആ തെറി വിളി പേടിച്ച് നമുക്കെതിരെ ശബ്ദിക്കാന്‍ പിന്നെ ഒന്ന് മടിക്കും.പക്ഷേ ചിലവന്മാരുണ്ട്. നമ്മുടെ തലക്കിട്ട് വേടുക എന്നത് ഒരു വിനോദമായി കാണുന്നവര്‍.അങ്ങനെയുള്ളവന്മാര്‍ക്ക് ഒരു പുല്ലനെയും പേടിയില്ല എന്നിടത്താണ് നമ്മുടെ നിഷ്കളങ്ക ആരാധകര്‍ നമുക്ക് തന്നെ പാരയാകുന്നത്‌.

ഉദാഹരണത്തിന്: നമ്മുടെ തലക്കിട്ട് വേടുന്നത് വിനോദമാക്കിയവന്‍'സ്വാമി ഗോളാനന്ദന്‍ ഒരു ഫ്രാഡാണ്' എന്ന് ഒരു ആക്ഷേപ ലേഖനം ഇറക്കിയെന്നു കരുതുക.അവന്‍ ഗോളാനന്ദന്‍ എന്ന് ഉദ്ദേശിച്ചത് ലോലാനന്ദനായ എന്നെത്തന്നെയാണ് എന്ന് ഞാനായിട്ട് വെറുതെ സമ്മതിച്ചു എന്ന് വരുത്തണ്ടാ എന്ന് വിചാരിച്ചു നമ്മള്‍ അത് ശ്രദ്ധിക്കാത്ത മട്ടില്‍ ഇരിക്കും.ചിലപ്പോള്‍ ഇവിടെ നമ്മുടെ നിഷ്കളങ്കന്‍ ചാടി വീഴും."സ്വാമി ലോലാനന്ദന്റെ ഏഴയലത്ത് എത്താന്‍ നിനക്കൊന്നും ആവില്ലെടാ. അങ്ങേരുടെ എല്ലാ ലേഖനവും വായിച്ചിട്ടുള്ളത് കൊണ്ടല്ലേ നീ ഇപ്പോള്‍ ഇങ്ങനെ എഴുതുന്നത്‌?" എന്നോ മറ്റോ നിഷ്കളങ്കന്‍ നമുക്കിട്ടു വേടുന്നവനോട് ചോദിച്ചാല്‍ തീര്‍ന്നില്ലേ? മിക്കവാറും 'ഞാന്‍ ഏത് കാപെറുക്കി എഴുതിയ സാധനവും വായിക്കുമെടാ കൂവേ.എനിക്കങ്ങനെ വലിപ്പ ചെറുപ്പം ഒന്നുമില്ല' എന്ന മറുപടി അവന്മാര്‍ക്ക് ഉടനെ കിട്ടുകയും ചെയ്യും.നമ്മുടെ പേര് സ്വന്തമായി പറയാതെ തന്നെ നമുക്കിട്ട് വേടുന്നവന്‍ നമ്മള്‍ ഫ്രാഡ്‌, അടകോടന്‍ എന്നൊക്കെ വിളിച്ച മാതിരിയായില്ലേ? അതിനു സാഹചര്യം ഒരുക്കുന്നതോ? നമ്മുടെ നിഷ്കളങ്ക ആരാധകനും.അതുകൊണ്ട് സ്വാഭാവിക ആരാധകരെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അവന്‍മാര്‍ കാരണം നമ്മുടെ ചെമ്പ് തെളിഞ്ഞെന്ന് വരാം.

പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്‍ വില :രണ്ട് രൂപ.
പബ്ലിഷ്‌ ചെയ്തു കഴിഞ്ഞാല്‍ :മിക്കവാറും ഒരു വിലയും കാണില്ല.
--------------------------------------------------------------------
സമര്‍പ്പണം: കെ കരുണാകരന്‍, മോഹന്‍ലാല്‍, പിന്നെ ബ്ലോഗിലെ ചില ഫ്രാഡുകള്‍ എന്നിവരുടെ മലയാളം ബ്ലോഗിലെ നിഷ്കളങ്കനായ ആരാധകന്‍ എന്ന് എനിക്ക് തോന്നിയ വിന്‍സ് എന്ന വ്യക്തിയാണ് ഈ പോസ്റ്റിനു പ്രചോദനമായത്. സമര്‍പ്പണം അദ്ദേഹത്തിന്‌ മാത്രം.
മുന്നറിയിപ്പ്: സ്വാമി ലോലാനന്ദന്റെ ആരാധകര്‍ വിളിക്കുന്ന 'ഗ്വാ ഗ്വാ'ക്ക് മുന്‍‌കൂര്‍ മറുപടിയാണിത്.ഈ കണ്ടത് മഞ്ഞുമലയുടെ അഗ്രം മാത്രം.സീരീസ്സായിട്ട് ചവിട്ടുകള്‍ വരാന്‍ പോകുന്നതേയുള്ളു.പോയിനെടാ പോയിന്‍!!!

9 comments:

dinu said...

"അവന്‍ ഗോളാനന്ദന്‍ എന്ന് ഉദ്ദേശിച്ചത് ലോലാനന്ദനായ എന്നെത്തന്നെയാണ് എന്ന് ഞാനായിട്ട് വെറുതെ സമ്മതിച്ചു എന്ന് വരുത്തണ്ടാ എന്ന് വിചാരിച്ചു നമ്മള്‍ അത് ശ്രദ്ധിക്കാത്ത മട്ടില്‍ ഇരിക്കും..."
:) ETHU SATHYAM

ഉറുമ്പ്‌ /ANT said...

എ.കെ.,
അച്ചായനോടിത്ര വിദ്വേഷം എന്തിനാ.

Unknown said...

വിട്ടുകള അണ്ണാ... എന്തിനാ.. അങ്ങോട്ടും ഇങ്ങോട്ടും ഈ അടിപിടി??? നമ്മളൊക്കെ ചെറുപ്പക്കരല്ലേയ് ??? എല്ലാം ഒരു തമാശ ആയി എടുക്കൂ...

പ്ലീസ്... കണ്ടിട്ട് സഹിക്കാന്‍ പാടില്ല... എവിടേ നോക്കിയാലും അച്ചായന്‍.. മീറ്റ്‌...

അതിനാല്‍... ഗോ ടോ യുവര്‍ ക്ലാസ്സസ്‌... ഒരു നല്ല പോസ്റ്റിടൂ...

Unknown said...

ബെര്‍ളിക്ക് ഇടയ്ക്കിടെ ചില അബദ്ധങ്ങള്‍ പറ്റും.പിന്നെ അതില്‍ നിന്നും തടി തപ്പാന്‍ കൂടുതല്‍ പൊട്ടത്തരങ്ങള്‍ വിളിച്ചു പറയും. തൊട്ടു മുകളിലെ കമന്റ് പോലെ വിട്ടു കള അണ്ണാ. ഇപ്പൊ തന്നെ അങ്ങേര്‍ക്ക് വയറ് നിറഞ്ഞു കാണും.എന്നാലും പോസ്റ്റ് രസമായി, ട്ടാ.

മഞ്ഞു തോട്ടക്കാരന്‍ said...

താന്‍ ബെര്‍ളി തന്നെ അല്ലേടോ? ഹിറ്റു കൂട്ടാന്‍ വേറേ ഐ ഡി യില്‍ നിന്നും പോസ്റ്റുകയല്ലെ? ഗൊള്ളാം!!!!

മഞ്ഞു തോട്ടക്കാരന്‍ said...
This comment has been removed by the author.
Jithin Mohan said...

Brilliant! I'm spellbound!!

താരകൻ said...

rasakaramaaya avatharanam..

പാവത്താൻ said...

ഇല്ല.ഞാനൊന്നും പറയുന്നില്ല.എനിക്ക് ഒരാനന്ദനേയും അറിയില്ല.ഞാനീ നാട്ടുകാരനുമല്ല.
എടുത്തതിനും തൊടുത്തതിനുമപ്പുറത്താണ് കൊണ്ടപ്പോഴത്തെ കഥ....
നമസ്കാരം..