Tuesday, February 3, 2009

അമര്‍ എത്തുമ്പോള്‍ - റെഡ് കിളീസ് പ്രിവ്യു

ആരാണമര്‍? അല്ലെങ്കില്‍ എ എം ആര്‍? ഏത് കൊജ്ജാണനാണെനെങ്കിലും ഞങ്ങള്‍ക്കെന്താടാ പുല്ലേ എന്ന് ചോദിക്കരുത് പ്ലീസ് . വാരികയില്‍ സ്ഥലം തികയ്ക്കാന്‍ വേറൊരു ചവറും കിട്ടാത്തതിനാലാണ് ഇതെഴുതുന്നത് .

അമര്‍ ,ലോകം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപന്‍ . എ എം ആര്‍ എന്ന് ലോകം അറിയുന്ന അമര്‍ മലയാളം,ഹിന്ദി ,ഉര്‍ദ്ദു, അറബി,മെക്സിക്കന്‍,ലില്ലിപ്പുട്ടിയന്‍ തുടങ്ങിയ ഭാഷകള്‍ ഒഴുക്കോടെ സംസാരിക്കുന്ന ഒരു ബഹുമുഖ പ്രതിഭയാണ്. ഫോര്‍ബ്സ് മാസികയില്‍ ലോകത്തിലെ എണ്ണപ്പെട്ട ധനികരുടെ പട്ടികയില്‍ സ്ഥാനംപ്പിടിച്ച ആളാണെങ്കിലും അമറിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള അറിവ് ആര്‍ക്കുമില്ല. ആകാശത്ത്‌ നിന്നും കയറ് കെട്ടിയിറക്കിയ, ഒരു വേദനിക്കുന്ന കോടീശ്വരന്‍.
ദുബായ് ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന തന്‍റെ ബിസിനസ്സ് സാമ്രാജ്യം മുഴുവന്‍ അമര്‍ നിയന്ത്രിക്കുന്നത് സ്വന്തം ലാപ്ടോപ്പിലൂടെയാണ്.

സ്വന്തം ഭാര്യ പോലും തന്നെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എന്ന് മാത്രമേ വിളിക്കാവു എന്ന് വാശി പിടിക്കുന്ന ശിവജി കൈലേസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ റെഡ് കിളീസില്‍ , ആരാധകരുടെ ഏട്ടനായ സൂപ്പര്‍ മെഗാസ്റ്റാര്‍ എ കെയുടെ പുതിയ വേഷംക്കെട്ടാണ് ( ക്ഷമിക്കണം വേഷപ്പകര്‍ച്ചയാണ് ) അമര്‍ എന്ന എ എം ആര്‍ .
ലോകത്താകമാനം റിയാല്‍ എസ്റ്റേറ്റ്‌, കണ്‍സ്ട്രക്ഷന്‍, ഷിപ്പിംഗ് , മത്തിക്കച്ചവടം , തട്ടുകട, കറക്കിക്കുത്ത് തുടങ്ങിയ ബിസിനസ്സുകള്‍ക്ക്‌ പുറമെ, കേരളത്തില്‍ 'എ എം ആര്‍ ഫോര്‍ ട്വന്റി' എന്നൊരു എഫ് എം സ്റ്റേഷനും അമറിന് സ്വന്തമായുണ്ട് . എഫ് എമ്മില്‍ ജോലി ചെയ്യുന്ന കൌമാര പ്രായം കടക്കാത്ത ഒന്‍പത് കിളികള്‍ക്കും അമ്പത്‌ കഴിഞ്ഞ അമറിനോട് മുടിഞ്ഞ പ്രേമമാണ് താനും.
ഇ മെയിലിലൂടെ ഒന്‍പത് കിളികളും അമറിനോട് സ്ഥിരമായി സൊള്ളാറുമുണ്ട്.
അങ്ങനെയിരിക്കെ പുതുവസരത്തിന് കേരളത്തിലെത്തി കിളികള്‍ക്ക് ദര്‍ശനം നല്‍കി അവരില്‍ ഒരാള്‍ക്ക്‌ തന്‍റെ പ്രേമം നല്‍കി അനുഗ്രഹിക്കും എന്ന അമറിന്റെ ഇ മെയില്‍ സുന്ദരിമാര്‍ക്ക് ലഭിക്കുന്നു.

സന്തോഷത്താല്‍ മതിമറന്ന 'റെഡ് കിളീസ്' എന്ന് എഫ് എമ്മില്‍ പേരുകേട്ട ആ ഒന്‍പതംഗ സംഘം പുതുവത്സരത്തലേന്ന് പാര്‍ട്ടി നടത്തി,കുടിച്ച് കുന്തം മറിഞ്ഞ് റേഡിയോ സ്റ്റേഷന്റെ വണ്ടി വഴിയിലോരുത്തന്റെ മണ്ടക്ക് കയറ്റുന്നു. കെട്ടിറങ്ങിയ കിളികള്‍ അപകടം നടന്നിടത്ത്‌ വണ്ടി ഉപേക്ഷിച്ച് മുങ്ങുന്നു.

കിളികള്‍ കൊലപാതക കേസില്‍ അകത്താവുമെന്ന ഘട്ടത്തില്‍ അവരെ രക്ഷിക്കാന്‍ എ എം ആര്‍ കേരളത്തിലെത്തുന്നു . കോര്‍പ്പറേറ്റ് ചതിക്കുരുക്കുകളുടെ കഥ അവിടെ നിന്നും ചുരുളഴിഞ്ഞ് തുടങ്ങുന്നു.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ എ കെ ചിത്രത്തില്‍ , സൂപ്പര്‍ മെഗാസ്റ്റാറിന്റെ കഥാപാത്രത്തെക്കുറിച്ച്, സംവിധായകന്‍ ശിവജി കൈലേസ് തമോഗര്‍ത്തത്തോട് സംസാരിച്ചത് ഏറെ ഉത്സാത്തോടെയാണ് .

"കലി ഭായ് എന്ന ചിത്രത്തിന് ശേഷം ' ഇനി മേലാല്‍ നിന്നെ ഈ വഴിക്ക് കാണരുത് ' എന്ന് സ്നേഹത്തോടെ എന്നെ ഉപദേശിച്ച എ കെ ഇപ്പോഴാണ് ഒന്നു മയപ്പെട്ട് എന്നോടൊത്ത്‌ വീണ്ടും ഒരു സിനിമ ചെയ്യാം എന്ന് സമ്മതിച്ചത്. റെഡ് കിളീസില്‍ എ കെയുടെ കഥാപാത്രം ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു മനുഷ്യനാണ് . ഇരുപത്തിനാല് മണിക്കൂറും ഡിസൈനര്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന എ എം ആര്‍ എന്ന ഈ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, അദ്ദേഹം എപ്പോഴും ഒരു കാര്യവുമില്ലാതെ കൂടെ കൊണ്ടു നടക്കുന്ന സൂഫി ജപമാലയാണ്. കൂടാതെ എ എം ആര്‍ എന്ന സ്വന്തം നാമത്തിന്റെ എക്സ്പാന്‍ഷന്‍ പോലെ 'ആരെയും മറക്കില്ല രാവണാ' എന്ന പഞ്ച് ഡയലോഗ് ചിത്രത്തില്‍ ഓരോ പത്തു മിനിട്ടിലും അദ്ദേഹം പറയുന്നുണ്ട് ."

റെഡ് കിളീസില്‍ നിന്നും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇപ്രകാരമായിരുന്നു "റെഡ് കിളീസ് ഒരു ഡാര്‍ക്ക് ത്രില്ലറാണ്. മാത്രമല്ല ഇത്രയും ബ്രൈറ്റും കളര്‍ഫുള്ളുമായ ഒരു ഡാര്‍ക്ക് ത്രില്ലര്‍ മലയാളത്തിലെന്നല്ല ,ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. രണ്ടര , രണ്ടേമുക്കാല്‍ മണികൂര്‍ പ്രേക്ഷകരെ ഒരു തരം അബോധാവസ്ഥയില്‍ ഈ ചിത്രം തിയറ്ററില്‍ പിടിച്ചിരുത്തുമെന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ "

ചിത്രത്തിന്‍റെ കഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ ശിവജി കൈലേസിന്റെ കണ്ണുകള്‍ നിറഞ്ഞു . " റെഡ് കിളീസിന്റെ കഥയും തിരക്കഥയും എഴുതുന്നത് എ .കെ. പാച്ചനാണ് .മലയാളത്തിലെ വിഖ്യാത ത്രില്ലറായ 'ലങ്ക മങ്ക' , തിരകഥ എഴുതി , സംവിധാനം ചെയ്ത പാച്ചനെ ഞാന്‍ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കഥ എഴുതിയെഴുതി കാട് കയറുന്ന മട്ടുകാരനാണ് അദ്ദേഹം .ഇന്നലെത്തന്നെ എഴുതിയെഴുതിപ്പോയ പാച്ചനെ, ആമസോണ്‍ മഴക്കാടുകളില്‍ നിന്നുമാണ് യൂണിറ്റ് അംഗങ്ങള്‍ തിരികെ വിളിച്ച് കൊണ്ടു വന്നത് . അദ്ദേഹം എഴുതുന്ന കഥ എങ്ങിനെയിരിക്കും എന്ന് ഞാന്‍ പറയുന്നില്ല. പ്രേക്ഷകര്‍ ചിത്രം കാണുക . എന്നിട്ട് നിങ്ങളില്‍ ആര്‍ക്കെങ്കിലും കഥ മനസിലായെങ്കില്‍, ദയവ് ചെയ്ത് അത് എനിക്കുംകൂടി ഒന്ന് വിളിച്ച് പറഞ്ഞ് തരണം . നിങ്ങള്‍ക്ക് പുണ്യം കിട്ടും. എന്‍റെ ഫോണ്‍ നമ്പര്‍ പടത്തിന്റെ ടൈറ്റിലുകള്‍ക്കൊപ്പം കാണിക്കുന്നത് കുറിച്ചെടുക്കാന്‍ മറക്കല്ലേ . "ശിവജി പറഞ്ഞ് നിറുത്തി .

അപ്പോഴേക്കും എ കെയുടെ ഇന്ട്രൊഡക്ഷന്‍ സീന്‍ ഷൂട്ട് ചെയ്യാനായി ക്യാമറാമാന്‍ , റോളര്‍ സ്കേറ്റ്സ്സുമണിഞ്ഞ് തയ്യാറായി എന്ന് അസിസ്റ്റന്റ് വന്നറിയിച്ചു. ശിവജി സംവിധായകന്റെ തൊപ്പി തപ്പിയെടുത്തണഞ്ഞ് എഴുന്നേറ്റു.
ഇനി എല്ലാ കണ്ണുകളിലും എ കെയുടെ ആഗമനത്തിന്റെ പ്രതീക്ഷകള്‍ .

ക്ഷത്രീയാ ഫിലിംസ്സിന്റെ ബാനറില്‍ ശ്രീ മന്ജിത്താണ് റെഡ് കിളീസ് നിര്‍മ്മിക്കുന്നത്‌ . ഫെബ്രുവരി ആദ്യ വാരം ചിത്രം തിയറ്ററുകളില്‍ എത്തും.

8 comments:

വീണ said...

ആമസോണ്‍ കാട് കയറിയ ഭാവനയ്ക്ക് ഫുള്‍ മാര്‍ക്ക് . കഴിഞ്ഞ പോസ്റ്റും ഇന്നാണ് വായിക്കാന്‍ പറ്റിയത്. കഴിഞ്ഞതില്‍ വിമര്‍ശനത്തിന്റെ മുന അല്‍പ്പമധികം മൂര്‍ച്ച കൂടിയോ എന്നൊരു സംശയം. തല്ലു വാങ്ങിയേ അടങ്ങു എന്ന് ആര്‍ക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടോ ? :)

ഓഫ് : കഥ ഭാവനയോ ഒര്‍ജിനലോ?

Anonymous said...

Brother , your language and style of writing are simply amazing. But sorry to say , sometimes the subject you choose falls below average . Instead of these kind of crappy subjects , try writing something with more content

Aadityan said...

ആദ്യം ചോദിച്ച ചോദ്യം തനെയാണ്‌ എന്നികും ചോദിക്കാനുള്ളത് . ഇതാണോ ആ സംഭവത്തിന്റെ കഥ ? ആമസോണ്‍ കാടു ഒരു സത്യം അന്നെന്നു പഴയ സാധനങ്ങള്‍ കണ്ടവരെല്ലാം സമതിക്കും .മാഷ് ശിവജി കൈലെസി ഇനത്തെ അസിസ്റ്റന്റ് ആണോ എങ്ങനെ ന്യൂസ് കിട്ടാന്‍ ?

Anonymous said...

Dear A.K.

Wowww!
Really wonderful style of writing

Thanks

Anonymous said...

റെഡ് കിളീസ് അടാറായിട്ടുണ്ട്. കഥ ശിവജി കലെസിനു നിങ്ങള്‍ തന്നെ പറഞ്ഞു കൊടുക്കേണ്ടി വരുമോ? :))

Anonymous said...

ജപമാല പോസ്റ്രരുകളില്‍ കണ്ടിരുന്നു. അപ്പൊ ഇതും കൊലപാതകം തന്നെ ?

:: VM :: said...

കലക്കീണ്ട്‌\
ആ എഴുതിയെഴുതി ആമസോണ്‍ വരെയെത്തിയത് ഞെരിപ്പന്‍!

പുലിക്കുട്ടി said...

എഴുത്ത് കലക്കി
സൂപ്പര്‍ സ്റ്റാര് കളെ കണ്ണെടുത്താല്‍ കണ്ടുടല്ലേ .........?